ഗോട്ട് ടൂർ ഓഫ് ഇന്ത്യ; മെസി ഡിസംബറില്‍ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച; നാലു നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.

Advertisements

ഗോട്ട് ടൂർ ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും സതാദ്രു ദത്ത പറഞ്ഞു. ഇതിഹാസ താരങ്ങളായ പെലെ, മറഡോണ, റൊണാള്‍ഡീഞ്ഞോ, അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരവും ഗോള്‍ കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെ മുമ്പ് കൊല്‍ക്കത്തയില്‍ സതാദ്രു ദത്ത ആണ്. 2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അര്‍ജന്‍റീന നായകന്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുന്നത്. മെസി ഉള്‍പ്പെട്ട അര്‍ജന്‍റീന ടീം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നും സൗഹൃദ മത്സരം കളിക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സന്ദര്‍ശനത്തില്‍ നിന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പിന്‍മാറിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണെന്നും അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണം സ്പോണ്‍സര്‍ അടച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഡിസംബറില്‍ ഇന്ത്യയിലെത്തുന്നത് അര്‍ജന്‍റീന ടീമല്ലെന്നും മെസി മാത്രമാണെന്നും അതിന് മെസിയുടെ വ്യക്തിപരമായ സംവാധിനാമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അർജന്‍റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കരാർ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. 

സ്പോൺസർ മാച്ച് ഫീസ് കൈമാറിയതായും, എന്നാൽ സന്ദർശനം 2026-ലേക്ക് മാറ്റണമെന്നുള്ള എഎഫ്എയുടെ ആവശ്യം തള്ളിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാല്‍ മെസിയുള്‍പ്പെട്ട അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരുന്നില്ലങ്കില്‍ ഇന്ത്യയില്‍ എവിടെയും കളിക്കാനാകില്ലെന്നും തങ്ങളുമായാണ് അര്‍ജന്‍റീന ടീം കരാറൊപ്പിട്ടിരിക്കുന്നതെന്നും സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിംഗ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്ക് വരാതെ ഇന്ത്യയില്‍ കളിക്കാനെത്തിയാല്‍ നിയമടപടി സ്വീകരിക്കുമെന്നും സ്പോണ്‍സര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ സ്ഥിരീകരണമായ വാര്‍ത്ത പുറത്തുവരുന്നത്.

Hot Topics

Related Articles