കോട്ടയം : നാടിനെ നടുക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പുറത്തെടുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ താൽക്കാലിക മുട്ടു ശാന്തി ഓപ്പറേഷനുകളായി ലഹരിക്കെതിരെയുള്ള പോരാട്ടവും മാറുമെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. നാളിതുവരെയുള്ള സർക്കാർ നടപടികൾക്ക് എല്ലാം ദിവസങ്ങളുടെ ആയുസ്സുമാത്രമാണ് ഉണ്ടായിരുന്നത്. ആരംഭ ശൂര്യത്വം മാത്രമാണ് ഇതുവരെയുള്ള നടപടികളിൽ പ്രതിഫലിച്ചിട്ടുള്ളത്.
പക്ഷേ ലഹരിക്കെതിരെ നിരന്തരമായ ആക്ഷൻ പരിപാടി അനിവാര്യമാണ്. അനുദിനം വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും കേരളത്തെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരു ദിവസം അഞ്ചു പേരെങ്കിലും മദ്യ-രാസ ലഹരി ഭീകരതയ്ക്ക് ജീവൻ നൽകേണ്ടിവരുന്നുണ്ട്. വാർത്താമാധ്യമങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞെട്ടിത്തെറിക്കുന്ന അവസ്ഥയാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിണറായി മന്ത്രിസഭയിലെ കോട്ടയം മന്ത്രിക്ക് എക്സൈസ് സംഘത്തെ രംഗത്തിറക്കാൻ പൊതു വേദിയിൽ പ്രതികരിക്കേണ്ടിവന്നു. ഇത് ചൂണ്ടിക്കാട്ടുന്നത് നാട്ടിൽ നടമാടുന്ന അരാജകത്വമാണ്. ക്രിമിനൽ സംഘങ്ങൾ ലഹരി വിറ്റഴിക്കുന്നതും അക്രമം നടത്തുന്നതും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷയില്ല.
ലഹരി ഉപയോഗം ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് എവിടെയും. ഇടവഴികളിലും വിജനമായ ഇടങ്ങളിലും വാഹനങ്ങളിലെത്തി ലഹരി വിൽക്കുന്നതും ഉപയോഗിക്കുന്നതും നാട്ടിലെ നടുക്കുന്ന കാഴ്ചയാണ്.