ബെംഗളൂരു: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം. കർണാടകയിലെ കലബുറഗിയിൽ ഇന്നലെ വിദ്യാർത്ഥിയെ മുന്നിൽ നിർത്തി സമുദായ സംഘടനകൾ പ്രതിഷേധിക്കുകയായിരുന്നു. കർണാടക കോമൺ എൻട്രൻസ് ടെസ്റ്റിന്‍റെ ഡ്രസ് കോഡിൽ ദേഹത്ത് ചരടുകൾ പാടില്ല എന്ന് പറഞ്ഞത് വിവാദമായിരുന്നു. സമാനമായ ചട്ടങ്ങൾ നീറ്റിനും ഉണ്ട്. ദേഹത്ത് ചരടോ നൂലോ പാടില്ല എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പൂണൂൽ നീക്കം ചെയ്യാൻ പറഞ്ഞത്.
സമയം വൈകിയതിനാൽ പൂണൂൽ അഴിച്ച് മാറ്റി അച്ഛനെ ഏൽപിച്ചെന്ന് വിദ്യാർത്ഥി പറയുന്നു. മതപരമായ വസ്ത്രം ധരിക്കണമെന്നുണ്ടെങ്കിൽ വിദ്യാർത്ഥി നേരത്തേ അത് അപേക്ഷയിൽ ഓപ്ഷൻ നൽകണം. അതനുസരിച്ച് പരിശോധനയ്ക്കായി നേരത്തേ പരീക്ഷാ ഹാളിൽ എത്തണം. ഇത്തരം ചട്ടങ്ങൾ കലബുറഗിയിലെ വിദ്യാർത്ഥി പാലിച്ചോ എന്നതിൽ വ്യക്തതയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വിഷയത്തിൽ പ്രതിഷേധവുമായി എത്തിയ സമുദായ സംഘടനകൾ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. റോഡിൽ വച്ച് വീണ്ടും ചടങ്ങുകൾ നടത്തി വിദ്യാർത്ഥിയെ പൂണൂൽ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. വിദ്യാർത്ഥിയോട് പൂണൂൽ ഊരി മാറ്റാൻ നിർദേശിച്ച രണ്ട് പരിശോധനാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്. മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസ്.