മുംബൈ: വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് ശേഷം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപി കണ്ണുവെച്ചിട്ടുണ്ടെന്ന ആരോപണവുമായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ രംഗത്ത്. ദില്ലി തലസ്ഥാനമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ച സമയം ഭൂമി ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനായി 1913-ൽ പുനരധിവാസ നിയമത്തിലൂടെ വഖഫ് ബോർഡ് രൂപീകരിച്ചു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ഗുരുദ്വാരകൾക്കും പ്രത്യേക അവകാശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബിൽ പാസാക്കിയ ശേഷം ബിജെപി സർക്കാർ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വലിയ അളവിലുള്ള സ്വർണ്ണം കൈക്കലാക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വഖഫ് ബോർഡുകളെ നിയന്ത്രിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും നിയമപരിധിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആസ്തികൾ മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകൾ എന്നിവയ്ക്കായി ഉപയോഗിക്കുമെന്നും ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഞായറാഴ്ച പറഞ്ഞു.