‘തരൂരിന് കിട്ടിയിരുന്ന വോട്ടുകളില്‍ വിള്ളല്‍; ബിജെപിക്ക് മാക്സിമം കിട്ടുന്നത് അറിയാമല്ലോ’; ജയം ഉറപ്പെന്ന് പന്ന്യൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മികച്ച മാർജിനില്‍ ജയിക്കുമെന്ന് ഇടത് സ്ഥാനർത്ഥി പന്ന്യൻ രവീന്ദ്രൻ. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയാകും ബാധിക്കുക. കോണ്‍ഗ്രസിന് ലഭിക്കുന്ന തീരദേശ വോട്ടുകളില്‍ ഇത്തവണ വിള്ളലുണ്ടാകുമെന്നും അത് ബിജെപിയിലേക്കും എല്‍ഡിഎഫിലേക്കും പോകുമെന്നും പന്ന്യൻ പറഞ്ഞു. തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു. യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോ. അപ്പോള്‍ ആ വഴി അവരുടെ കുറെ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ബിജെപി ജയിക്കാതിരിക്കാൻ കോണ്‍ഗ്രസിന് വോട്ട് തരൂ എന്നുള്ള കളി കഴിഞ്ഞ തവണയൊക്കെ അവര്‍ പയറ്റി. ഇത്തവണയും അത് നടത്തി.

അതുകൊണ്ട് ബിജെപി വലിയ ഫോഴ്സ് ആയി വരുമെന്ന് ഒന്നും തോന്നുന്നില്ല. അവർക്ക് കിട്ടാവുന്ന പരമാവധി വോട്ട് നമുക്ക് അറിയാമല്ലോ എന്നും പന്ന്യൻ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്ത് തീരമേഖലയിലെ ഉയര്‍ന്ന പോളിംഗില്‍ ആശങ്കയും പ്രതീക്ഷയും മുന്നണികള്‍ ഒരുപോലെ വച്ചുപുലര്‍ത്തുന്നുണ്ട്. ജയപരാജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷമെന്നാണ് മുന്നണികളുടെ മനക്കണക്ക്. കഴിഞ്ഞ തവണത്തെ പോളിംഗിലേക്ക് മണ്ഡലം എത്തിയില്ല. പക്ഷേ ഉയര്‍ന്നാണ് പോളിംഗ് തീരമേഖലകളില്‍ രേഖപ്പെടുത്തിയത്. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, എന്നിവിടങ്ങളില്‍ പോളിംഗ് ശതമാനം എഴുപത് ശതമാനത്തിന് മുകളിലെത്തി. തീരദേശ ജനതയുടെ നിര്‍ണായക വോട്ടുകള്‍ ഏറെയുള്ള ഈ നിയമസഭാ മണ്ഡലങ്ങള്‍ ഒപ്പം നിന്നുവെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ട്.

Hot Topics

Related Articles