പന്തളത്ത് ജില്ലാ പൊലീസിന്റെ വൻ ലഹരി മരുന്നു വേട്ട; 15 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി കൊല്ലം സ്വദേശിയായ യുവതി അടക്കം അഞ്ചു പേർ പൊലീസിന്റെ പിടിയിൽ; പിടിച്ചെടുത്തത് വിൽപ്പനയ്ക്ക് എത്തിച്ച വീര്യം കൂടിയ ലഹരി മരുന്ന്

പത്തനംതിട്ട : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട നടത്തി പൊലീസ്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എം ഡി എം എയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് ആകെ ആകെ 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. ജില്ലാ പോലിസ് മേധാവി സ്വപ്നിൽ മധുകർ മഹാജനിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന്, ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു.

Advertisements

ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി യും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാധാദേവിയുടെ മകൻ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ശൈലജയുടെ മകൾ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ പ്രസന്നൻ മകൻ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജി ജോർജ്ജിന്റെ മകൻ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എം ഡി എം എ വിൽപ്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിൽ തുടർന്ന പ്രതികളുടെ, സാന്നിധ്യം ഉറപ്പാക്കിയശേഷം ലോഡ്ജ് വളഞ്ഞ് പൊലിസ് ഇവരെ കീഴടക്കുകയാണുണ്ടായത്. 4 ഗ്രാം ഒരാളുടെ കയ്യിൽ നിന്നും, ബാക്കിയുള്ളത് ബാഗിലും മറ്റുള്ളവരുടെ കൈവശത്തു നിന്നുമാണ് കണ്ടെടുത്തത്. തുടർന്ന് , അടൂർ തഹസീൽദാർ, എക്‌സൈസ് സംഘം എന്നിവർ സ്ഥലത്തെത്തി എം ഡി എം എ എന്ന് സ്ഥിരീകരിച്ചു .

പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അടൂർ ഡിവൈഎസ്പി ആർ ബിനു, വനിതാ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം എസ് ഐമാരായ ശ്രീജിത്ത്, നജീബ്, സി പി ഓമാരായ അൻവർഷാ, രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പന്തളം പോലീസ് ഇൻസ്പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയതായും, ജില്ലയിൽ ഇത്തരം നടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles