പ്രൊവിഡന്‍സ്: ട്വന്റി 20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് വിജയത്തുടക്കം. പാപുവ ന്യൂ ഗിനിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് തുടങ്ങിയത്. പിഎന്‍ജി മുന്നോട്ടുവെച്ച 137 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെയാണ് വിന്‍ഡീസ് മറികടന്നത്. ചെറിയ സ്കോറിലേക്ക് ബാറ്റുവീശിയ മുന്‍ ചാമ്പ്യന്മാരെ സമ്മര്‍ദ്ദത്തിലാക്കി 19 ഓവര്‍ വരെ മത്സരം കൊണ്ടുപോവാന്‍ പിഎന്‍ജിക്ക് കഴിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത പിഎന്‍ജി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. സെസേ ബാവുവിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് പിഎന്‍ജിക്ക് കരുത്ത് നല്‍കിയത്. 43 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ബൗണ്ടറിയുമടക്കം താരം 50 റണ്‍സ് നേടി. കിപ്ലിന്‍ ഡൊറിക (27), ക്യാപ്റ്റന്‍ അസാദ് വാല (21), ചാള്‍സ് അമിനി (12), ചാഡ് സോപ്പര്‍ (10) എന്നിവര്‍ക്ക് മാത്രമാണ് ഗിനിയന്‍ നിരയില്‍ പിന്നീട് രണ്ടക്കം കടക്കാനായത്. വിന്‍ഡീസ് നിരയില്‍ ആന്ദ്രേ റസലും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
27 പന്തില്‍ 42 റണ്‍സ് നേടിയ റോസ്റ്റന്‍ ചേസ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ഓപ്പണര്‍ ബ്രണ്ടന്‍ കിങ് (29 പന്തില്‍ 34), വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് (27 പന്തില്‍ 27), ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (14 പന്തില്‍ 15), ആന്ദ്രെ റസല്‍ (9 പന്തില്‍ 15 റണ്‍സ്) എന്നിവരാണ് വിന്‍ഡീസിനായി ഭേദപ്പെട്ട സംഭാവന നല്‍കിയത്. പിഎന്‍ജിക്ക് വേണ്ടി ക്യാപ്റ്റന്‍ അസദ് വാല രണ്ട് വിക്കറ്റ് വീഴ്ത്തി.