പത്തനംതിട്ട : മദ്യപിച്ച് വീട്ടിലെത്തി ശല്യം ചെയ്ത മകനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. അടൂർ വടക്കേടത്ത് വൈശാഖ വീട്ടിൽ രാജേഷിനെയാണ് (47) അച്ഛൻ തങ്കപ്പൻ നായർ വെട്ടി പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 12.30 ഓടെ രാജേഷ് അച്ഛൻ തങ്കപ്പൻ നായരും അമ്മ രാധമ്മയും താമസിക്കുന്ന വടക്കടത്തുകാവ് കുടുംബ വീട്ടിൽ മദ്യപിച്ച് എത്തി വഴക്കുണ്ടാക്കുകയും രാധമ്മയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു.
പിടിവലിക്കിടെ ഇരുവരും സിറ്റൗട്ടിൽ മറിഞ്ഞു വീണു. ഇതോടെ തങ്കപ്പൻ നായർ അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു കൊണ്ടുവന്ന് രാജേഷിന്റെ തലയിലും ദേഹത്തും വെട്ടുകയായിരുന്നു. തുടർന്ന് തങ്കപ്പൻ നായർ തന്നെ 112 ൽ വിളിച്ച് മകനെ വെട്ടിപ്പരിക്കേൽപ്പിച്ച കാര്യം അറിയിക്കുകയായിരുന്നു. അടൂർ പോലീസ് സ്ഥലത്തെത്തി രാജേഷിനെ ആംബുലൻസിൽ അടൂർ ഗവ: ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജേഷ് ഭാര്യ ദീപയുമായി ഊട്ടിയിൽ റിസോർട്ട് സംബന്ധമായ ബിസിനസ്സ് ചെയ്യുകയാണ്. തങ്കപ്പൻ നായർ വിമുക്തഭടനാണ്. രാജേഷിനെ കൂടാതെ രാജീവ്, രാജി എന്നീ രണ്ട് മക്കൾ കൂടി ഉണ്ട് .സംഭവം നടക്കുമ്പോൾ മുത്തമകൻ രാജീവ് വീട്ടിൽ ഉണ്ടായിരുന്നു. രാജേഷ് വീട്ടിൽ വരുമ്പോഴെല്ലാം മദ്യപിച്ചു വന്ന് മതാപിതാക്കളെ ഉപദ്രവിക്കാറുണ്ട് എന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി പോലീസ് പറഞ്ഞു. തങ്കപ്പൻ നായർ വീട്ടിൽ പോലീസ് നിരീക്ഷണത്തിലാണ് . അടൂർ പോലീസ് നിയമ നടപടികൾ സ്വീകരിച്ചു.