പത്രിക സമർപ്പിക്കാൻ ആദ്യ ടോക്കൺ കിട്ടിയില്ല; പ്രതിഷേധിച്ച് രാജ് മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തർക്കം. ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാതി. ഒൻപത് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നല്‍കാൻ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്‌ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു. ഈ വാദം വകവയ്ക്കാതെ കളക്‌ട്രേറ്റില്‍ രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയാണ്..

Advertisements

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കാൻ ടോക്കണ്‍ അനുവദിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്‌ട്രേറ്റിലെത്തി കളക്‌ടറുടെ ഓഫീസിന് മുന്നില്‍ നിന്നു. എന്നാല്‍ അതിന് മുൻപേയെത്തിയ അസീസ് കടപ്പുറം ഇവിടെ തന്നെ ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. ടോക്കണ്‍ അനുവദിക്കുമ്പോള്‍ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസില്‍ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കില്‍ കളക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മുസ്ലിം ലീഗ് നേതാക്കളും പ്രതിഷേധത്തില്‍ ഭാഗമായി. പൊലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആക്ടിങ് ചുമതല വഹിക്കുന്ന സിഎച്ച്‌ കുഞ്ഞമ്ബുവും രാജ്മോഹൻ ഉണ്ണിത്താനോട് സംസാരിച്ചു. എന്നാല്‍ ഇതോടെ എകെഎം അഷ്റഫ് എംഎല്‍എയെ ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി കളക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. പ്രതിഷേധം തുടരുകയാണ്. എന്നാല്‍ തങ്ങളാണ് ആദ്യമെത്തിയതെന്നും തങ്ങള്‍ തന്നെ ആദ്യം പത്രിക നല്‍കുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണൻ പറഞ്ഞു. കളക്ടര്‍ പറഞ്ഞത് പത്ത് മണിക്ക് ആദ്യം ടോക്കണ്‍ എടുക്കണമെന്നാണ്. തന്റെ പ്രൊപോസര്‍ രാവിലെ ഏഴര മണിക്ക് ഇവിടെയെത്തി. സിസിടിവി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles