ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്ന് പറഞ്ഞയാള്‍ക്ക് മന്ത്രിയായിരിക്കാന്‍ അവകാശമില്ല; ഷാഫി പറമ്പില്‍

ഇന്ത്യന്‍ ഭരണഘടനയെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയ സജി ചെറിയാനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മന്ത്രി ബി ആര്‍ അംബേദ്കറെ ഉള്‍പ്പെടെയാണ് അവഹേളിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് മന്ത്രിയായിരിക്കാന്‍ അവകാശമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ നല്‍കിയതാണെന്ന് പറഞ്ഞയാള്‍ക്ക് മന്ത്രിയായിരിക്കാന്‍ അവകാശമില്ല. മന്ത്രി ഭരണഘടനാ ശില്‍പിയായ ബി ആർ അംബേദ്കറെ ഉള്‍പ്പെടെയാണ് അവഹേളിച്ചിരിക്കുന്നത്. ഭരണഘടനയെ അവഹേളിച്ച്‌ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്‌ പരാതി നല്‍കി.
ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഭരണഘടന അപകീര്‍ത്തിപ്പെടുത്തി സത്യപ്രതിജ്ഞാ ലംഘനവും Prevention of Insult to National Honor Act 1971 പ്രകാരം ക്രിമിനല്‍ കുറ്റവും നടത്തിയ ഫിഷറിസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ്‌ കേരള ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും കത്ത് നല്‍കി. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിയോടും യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് ഓഫ്‌ ഇന്ത്യക്കും പരാതി നല്‍കും. – ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരന്‍ എഴുതിവച്ചു. അത് രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് ഇതെന്ന് ഞാന്‍ പറയും. ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയില്‍ – ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

Advertisements

Hot Topics

Related Articles