സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് താലൂക്ക്, ജില്ലാ , ജനറല്‍ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നു ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ സര്‍ക്കാര്‍ ആശുപത്രികളിലും രോഗി സൗഹൃദമായ അടിസ്ഥാന സൗകര്യവികസനവും സമീപനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ആരോഗ്യ മേഖലയില്‍ സംസ്ഥാനം മികവ് നേടിയത് കൂട്ടായപ്രവര്‍ത്തനത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ആശുപത്രികളുടെ വികസനത്തിനായും കൂട്ടായ പ്രവര്‍ത്തമാണ് നടക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ കോഴഞ്ചേരി താലൂക്ക് ആശുപത്രി ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി. ആശുപത്രിയുടെ പുതിയ ക്യാഷ്യാലിറ്റി, ഒ.പി ബ്ലോക്ക്, ജില്ലാ ടിബി ഓഫിസ് നിര്‍മാണം ഉടന്‍ ആരംഭിക്കും. നേത്ര രോഗ ചികിത്സയ്ക്കായുള്ള യൂണിറ്റ് നിര്‍മാണം ആരംഭിച്ചതായും ലാബ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Advertisements

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓക്‌സിജന്‍ പ്ലാന്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഹൈ ടെന്‍ഷന്‍ വൈദ്യുതി ട്രാന്‍സ്‌ഫോമര്‍ എന്നിവയുടെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും മന്ത്രി നിര്‍വഹിച്ചു.
വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍, ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.കെ.ജി. ശശിധരന്‍ പിള്ള എന്നിവരെ ജില്ലാ പഞ്ചായത്ത് ആദരിച്ചു.
1300 ലിറ്റര്‍ ശേഷിയുള്ള കോഴഞ്ചേരി ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ജില്ലയിലെ ഏറ്റവും വലിയ പ്ലാന്റാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുവദിച്ച 1000 ലിറ്ററിന്റെയും വികെഎല്‍ ഗ്രൂപ്പ് സംഭാവനയായി നല്‍കിയ 300 ലിറ്ററിന്റെയും പ്ലാന്റുകളാണ് ഇതിലുള്ളത്. ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ആധുനിക രീതിയിലുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഒരുകോടി രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈടെന്‍ഷന്‍ ലൈനും ട്രാന്‍ഫോര്‍മറും സ്ഥാപിച്ചത്. ആശുപത്രിയില്‍ ഉണ്ടാവുന്ന ഭക്ഷ്യ അവശിഷ്ടം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവവാതകം നിര്‍മിക്കാനും അത് പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും വേണ്ടി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു.

Hot Topics

Related Articles