ജില്ലാതല കേരളോത്സവത്തിന് വർണാഭമായ തുടക്കം; മികച്ച കായികതാരങ്ങളെ സൃഷ്ടിക്കുന്നനാടാകും കേരളം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കായികരംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ഭാവിയിൽ മികച്ച കായിക താരങ്ങളെ സൃഷ്ടിക്കുന്ന നാടായി കേരളം മാറുമെന്നും ഫുട്‌ബോൾ രംഗത്ത് പ്രതിഭകളെ വാർത്തെടുക്കാനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നടക്കുന്ന ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Advertisements

സമീപകാല ഭാവിയിൽ ഫുട്‌ബോൾ മത്സരരംഗത്ത് രാജ്യം ആഗോള തലത്തിൽ ശ്രദ്ധേയമായി മാറണം. ഗ്രാമതലം മുതൽ സംസ്ഥാനതലം വരെ നടക്കുന്ന കേരളോത്സവങ്ങളിലൂടെ  കലാലയങ്ങളിൽ തങ്ങളുടെ സർഗ വാസനകൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഒട്ടനവധി കലാ-കായിക താരങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ കഴിയും.  ഇത്തരം വേദികളിൽ നടക്കുന്ന ആരോഗ്യകരമായ മത്സരങ്ങൾ സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ  ആമുഖപ്രഭാഷണം നടത്തി. കേരള സംസ്ഥാന യുവജനക്ഷേബോർഡംഗം സന്തോഷ് കാലാ പദ്ധതി വിശദീകരിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഓമന ഗോപാലൻ,  ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങളായ മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി ബിന്ദു, ജോസ് പുത്തൻകാല, പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൽ, പി.ആർ അനുപമ, ശുഭേഷ് സുധാകരൻ, ജോസ് മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എൻ. രാധാകൃഷ്ണൻ നായർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.

തിരുവാതിര, ഒപ്പന, കോൽക്കളി, മാർഗംകളി, ദഫ്മുട്ട്, വട്ടപ്പാട്ട്, മോണോ ആക്ട്, മിമിക്രി, മൈം, നാടകം, കഥാപ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, ഓട്ടൻതുള്ളൽ, കഥകളി, മാപ്പിളപ്പാട്ട്, പ്രസംഗം, കവിതപാരായണം, ക്വിസ്, ഉപന്യാസം, കവിതാരചന, കഥാരചന, കർണ്ണാടക സംഗീതം, ലളിതഗാനം, വായ്പ്പാട്ട്, ചിത്രരചന, കാർട്ടൂൺ, കളിമൺ ശിൽപനിർമാണം, പുഷ്പാലങ്കാരം, മൈലാഞ്ചിയിടൽ (മെഹന്തി) കലാമത്സരങ്ങളാണ് ശനിയാഴ്ച ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസിലെയും കെ.പി.എസ്. മേനോൻ ഹാളിലെയും ഏഴു വേദികളിലായി നടന്നത്. 

സി.എം.സ്. കോളജിൽ അത്‌ല്റ്റിക്‌സ് മത്സരങ്ങളും നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ബാസ്‌ക്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, കളരിപ്പയറ്റ് മത്സരവും ബസേലിയസ് കോളജിൽ ഫുട്‌ബോൾ മത്സരവും ഗാന്ധിനഗർ തോപ്പൻസ് അക്കാദമിയിൽ നീന്തൽ മത്സരവും ഇന്നലെ നടന്നു.  കലാമത്സരങ്ങൾ  ഇന്നും (ഞായർ, ഡിസംബർ 11)  കായികമത്സരങ്ങൾ നാളെയും(തിങ്കൾ, ഡിസംബർ 12) അവസാനിക്കും.

ഇന്നത്തെ (ഞായർ) കായിക മത്സരങ്ങളും വേദിയും

ഫുട്‌ബോൾ- ബസേലിയസ് കോളജ്

കബഡി, വോളിബോൾ-നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയം

ക്രിക്കറ്റ്, വടംവലി- നെഹ്‌റു സ്‌റ്റേഡിയം

ഇന്നത്തെ (ഞായർ) കലാമത്സരങ്ങളും വേദിയും

ദേശഭക്തിഗാനം, സംഘഗാനം, നാടോടിപ്പാട്ട്, വഞ്ചിപ്പാട്ട്, വയലിൻ, തബല/മൃദംഗം/മദ്ദളം, പുല്ലാങ്കുഴൽ, ഗിറ്റാർ, വീണ, സിത്താർ, ഹാർമോണിയം, ചെണ്ട, ചെണ്ടമേളം –  ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്.

നാടോടിനൃത്തം, സംഘനൃത്തം, കഥക്, ഒഡീസി, മണിപ്പൂരി – കെ.പി.എസ്. മേനോൻ ഹാൾ

Hot Topics

Related Articles