ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണം വലിയ പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് കശ്മീർ ടൂറിസത്തെ. വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന സാധാരണ മനുഷ്യർ പട്ടിണിയിലേക്ക് നീങ്ങുകയാണ്.ഭീകരാക്രമണത്തിന് പിന്നലെ മുൻകൂട്ടി ബുക്ക് ചെയ്ത നിരവധി ട്രിപ്പുകളാണ് ക്യാൻസല്‍ ചെയ്തിരിക്കുന്നത്.
മലയാളികള്‍ ഉള്‍പ്പടെയുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കശ്മീര്‍. പല ട്രാവല്‍ ഏജന്‍സികളും മുന്‍കൂട്ടി ബുക്ക് ചെയ്ത കശ്മീര്‍ ട്രിപ്പുകള്‍ ബാക്കിയുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം വിമാനടിക്കറ്റും താമസ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍, ഭീകരാക്രമണത്തിന് ശേഷം സഞ്ചാരികള്‍ കൂട്ടത്തോടെ ട്രിപ്പുകള്‍ വേണ്ടെന്ന് തീരുമാനിച്ചതോടെ ഇതെല്ലാം റദ്ദാക്കേണ്ട അവസ്ഥയിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കശ്മീരിലെ 90% ആളുകളും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സഞ്ചാരികള്‍ കശ്മീരിലേക്ക് എത്തിയാല്‍ മാത്രമേ അവർക്കും ഉപജീവനമാർഗം സാധ്യമാകുകയുള്ളൂ. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടായ ഭീകരാക്രമണം കശ്മീർ ജനതയെ വല്ലാതെ തളർത്തിയിരിക്കുന്നു. തൊഴിലിനെ കാര്യമായി ബാധിച്ചതോടെ മുന്നോട്ടുള്ള വഴിയറിയാതെ പകച്ചു നില്‍ക്കുകയാണ് എല്ലാവരും. ഗുള്‍മർഗ്,സോന്മാർഗ് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ചുരുക്കം ചിലയാളുകള്‍ എത്തുന്നത് ഒഴിച്ചാല്‍ സഞ്ചാരികളുടെ വലിയ ഒഴുക്ക് ഒരിടത്തുമില്ല.
കുതിര സവാരി നടത്തി മാത്രം ജീവിക്കുന്ന 10,000ത്തിലധികം ആളുകളുണ്ട് കശ്മീരില്‍. കൂടാതെ ദാല്‍ തടാകത്തില്‍ ശിക്കാരാ വഞ്ചികള്‍ തുഴഞ്ഞും ടാക്സി ഡ്രൈവർമാരായും ജീവിക്കുന്നവർ വേറെയും. ഇവരുടെ കുടുംബങ്ങളെല്ലാം പൂർണ്ണമായും പട്ടിണിയിലാകുമെന്നും കശ്മീരികള്‍ പറയുന്നു. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ നിന്ന് വൻ തോതില്‍ ടൂറിസ്റ്റുകള്‍ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം ശ്രീനഗർ വിമാനത്താവളത്തില്‍ നിന്ന് 20 വിമാനങ്ങളിലായി 3,337 പേരാണ് മടങ്ങിയത്.
അധിക വിമാനസർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കുള്ള വിമാനങ്ങളില്‍ നിരവധി സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എത്രയും വേഗം പ്രശ്നങ്ങള്‍ അവസാനിച്ച് സഞ്ചാരികളുടെ വരവ് കാത്തിരിക്കുകയാണ് ഈ സാധാരണ മനുഷ്യർ.