തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ബിജു ജോസഫ് എന്നയാളുടെ മരണം ക്വട്ടേഷൻ കൊലപാതകമെന്ന് പോലീസ്. പാർട്ട്ണർമാർ തമ്മിലുള്ള ഷെയർ തർക്കത്തെ തുടർന്നെന്നും പോലീസ് പറഞ്ഞു.ബിജുവിൻ്റെ സുഹൃത്ത് ജോമോനാണ് ബിജുവില്‍ നിന്ന് പണം തിരികെ വാങ്ങാൻ ക്വട്ടേഷൻ നല്‍കിയത്. എന്നാല്‍ വാഹനത്തില്‍ തട്ടിക്കൊണ്ട് പോകുന്നതിനിടയില്‍ ബിജുവിനെ പ്രതികള്‍ ക്രൂരമായി മർദ്ദിക്കുകയും ഇത് മരണത്തിന് കാരണമാകുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട മൂന്ന് പേർ പൊലീസ് പിടിയിലായി. കൊട്ടേഷൻ നല്‍കിയ ബിജുവിന്റെ സുഹൃത്ത് ജോമോന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നാലുപേരാണ് കേസിലെ പ്രതികള്‍. പ്രതികളില്‍ ഒരാളായ ആഷിക് കാപ്പാക്കേസില്‍ എറണാകുളത്ത് റിമാൻഡിലാണ്. മറ്റൊരു കാപ്പാ പ്രതി മുഹമ്മദ് അസ്ലം, ബിബിൻ എന്നിവർ കസ്റ്റഡിയില്‍ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മില്‍ ഷെയർ സംബന്ധിച്ച തർക്കം നിലനില്‍ക്കുന്നുണ്ട്. തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവില്‍ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ കൊട്ടേഷൻ നല്‍കുന്നത്. കൊട്ടേഷൻ ഏല്‍പ്പിച്ചത് പരിചയക്കാരനായ ബിബിൻ വിപിൻ മുഹമ്മദ് അസലത്തിനേയും ആഷിക്കിനെയും കൊട്ടേഷൻ ഏല്‍പ്പിച്ചു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ഇവർ ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ തന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നു.
വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയുണ്ടായ മർദ്ദനത്തില്‍ ബിജു കൊല്ലപ്പെട്ടു. തുടർന്ന് ജോമോന്റെ ഉടമസ്ഥതയിലുള്ള കലയംതാനിയിലെ ഗോഡൗണിലെത്തിച്ച് മാൻ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഷെയർ സംബന്ധിച്ച് തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ആഷിക്കിനെയും പുറത്തെത്തിച്ച വിശദമായി ചോദ്യം ചെയ്യും.
പണം തിരികെ വാങ്ങി നല്‍കിയാല്‍ ആറ് ലക്ഷം രൂപ നല്‍കാം എന്നതായിരുന്നു കൊട്ടേഷൻ കരാർ. ചിലവുകള്‍ക്കായി 12000 രൂപ ജോമോൻ നല്‍കുകയും ചെയ്തു. മൻഹോളിൻ ഉള്ളില്‍ നിന്നും പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ച പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.