“ഇന്ത്യയില്‍ ആപ്പിള്‍ ഫാക്ടറികള്‍ സ്ഥാപിക്കേണ്ടതില്ല”; ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് ട്രംപ്

ചൈന വിട്ട് ഇന്ത്യയില്‍ ഉല്‍പാദനം കൂട്ടാനുള്ള ആപ്പിളിന്‍റെ നീക്കത്തിന് വിലങ്ങുതടിയായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിക്കേണ്ടതില്ലെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് താന്‍ പറഞ്ഞതായി ഡൊണാള്‍ഡ് ട്രംപ് ഖത്തറില്‍ പറഞ്ഞു. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ അവിടെ നിര്‍മ്മാണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. 

Advertisements

യു.എസിന്‍റെ മേലുള്ള എല്ലാ താരിഫുകളും ഒഴിവാക്കാന്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ ഇന്ത്യയില്‍  നിര്‍മ്മിക്കുകയാണെന്ന് കേള്‍ക്കുന്നുവെന്നും ഇന്ത്യയില്‍ നിങ്ങള്‍ നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുക്കിനോട് പറഞ്ഞു. ഇന്ത്യക്ക് അവരുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയുമെന്നും  ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് കുക്കിനോട് താന്‍ പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2026 അവസാനത്തോടെ യുഎസില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിലെ ഫാക്ടറികളില്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. 

ചൈനയിലെ ഉയര്‍ന്ന താരിഫുകള്‍ ഒഴിവാക്കാന്‍ ഈ പദ്ധതികള്‍ വേഗത്തിലാക്കുകയാണെന്നും കഴിഞ്ഞ മാസം റോയിട്ടേഴ്സിനോട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന 80% ഐഫോണുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം 60 ദശലക്ഷത്തിലധികം ഐഫോണുകളാണ് ആപ്പിള്‍ യുഎസില്‍ വില്‍ക്കുന്നത്. ചൈനയെ അപേക്ഷിച്ച് ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണ ചെലവ് 5-8% കൂടുതലാണ്, ചില സാഹചര്യങ്ങളില്‍ ഇത് 10% വരെ വര്‍ദ്ധിക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്‍റെ താരിഫുകളെ മറികടക്കാന്‍ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക്  2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 600 ടണ്‍ ഐഫോണുകള്‍ കയറ്റി അയച്ചു. ടാറ്റയുടെയും ഫോക്സ്കോണിന്‍റെയും റെക്കോര്‍ഡ് കയറ്റുമതിയാണിത്. ഇതില്‍ 1.3 ബില്യണ്‍ ഡോളറിന്‍റെ സ്മാര്‍ട്ട്ഫോണുകള്‍ ഫോക്സ്കോണ്‍ മാത്രം കയറ്റി അയച്ചു എന്ന് റോയിട്ടേഴ്സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.2024-ല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഏകദേശം 40-45 ദശലക്ഷം ഐഫോണുകള്‍ നിര്‍മ്മിച്ചു, ഇത് ആഗോള ഉല്‍പാദനത്തിന്‍റെ 18-20% വരും. ഇതില്‍ ഏകദേശം 14-15 ദശലക്ഷം യുഎസിലേക്കും, 13 ദശലക്ഷം മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും, ഏകദേശം 12 ദശലക്ഷം ഇന്ത്യന്‍ വിപണിയിലും വിറ്റു.

ജൂണ്‍ പാദത്തില്‍ യുഎസില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുക്ക് പറഞ്ഞു. യുഎസില്‍ വില്‍ക്കുന്ന മിക്ക ഐപാഡുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും എയര്‍പോഡുകളും വിയറ്റ്നാമില്‍ നിര്‍മ്മിക്കും.

Hot Topics

Related Articles