കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ കുട്ടിയുടെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ അറ്റൻഡറെ തള്ളി സൂപ്രണ്ടിന്റെ റിപ്പോർട്ട്.ജനറേറ്ററില്‍ ഡീസല്‍ ഇല്ലെന്ന് പറഞ്ഞത് തെറ്റ്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് ജനറേറ്റർ അരമണിക്കൂറോളം പ്രവർത്തനം നിലച്ചത്. പിഡബ്ള്യുഡി വിഭാഗത്തെ അറിയിച്ചിരുന്നു. വൈദ്യുതി മുടങ്ങുമെന്ന് മൈക്കിലൂടെ അറിയിപ്പ് നല്‍കിയെന്നും ഡിഎംഒയ്ക്ക് കൈമാറിയ റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം നടന്നത്. ചെമ്ബ് സ്വദേശി എസ്. ദേവതീർഥിനെയാണ് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തുന്നല്‍ ഇട്ടത്. വീണതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഈ സമയത്താണ് ആശുപത്രിയില്‍ വൈദ്യുതി പോകുന്നത്.
സ്റ്റിച്ചിടുന്ന റൂമില്‍ വൈദ്യുതി ഇല്ലാത്തതെന്താണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.മുറിവ് ഭാഗത്തെ മുടി വെട്ടാനിരുന്ന മുറിയിലും വെളിച്ചം ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ ‘അമ്മ സുരഭി വ്യക്തമാക്കി. തുന്നല്‍ നടത്തുമ്ബോള്‍ മുറിവില്‍ മുടി ഇരിക്കുന്നതായി ഡോക്ടർ അറ്റൻഡറോഡ് പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ശേഷവും നിരവധി ആളുകള്‍ തുന്നലിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പരാതി നല്‍കുന്നില്ല. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിയാല്‍ മതി. കുട്ടിയെ ഇന്ന് രാവിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയെന്നും അമ്മ പറഞ്ഞു.