തിരുവനന്തപുരം: വനിതാ ദിനത്തില്‍ ഓർക്കാൻ വിഴിഞ്ഞത്ത് നിന്നും ചില പോരാളികള്‍. സ്ത്രീശക്തീകരണത്തിന്‍റെ മാതൃക സൃഷ്ടിക്കുകയാണ് അദാനി വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേർ ഉള്‍പ്പെടെ ഒമ്പത് വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (CRMG) പ്രവർത്തനം നിയന്ത്രിക്കുന്നത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് വനിതകള്‍ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എല്‍. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എല്‍.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ദ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്‍ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്. സയൻസ് ഡിഗ്രി, പിജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടില്‍ അദാനി ഫൗണ്ടേഷനു കീഴിലുള്ള അദാനി സ്കില്‍ ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയില്‍ പ്രവേശിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വിഴിഞ്ഞം വഴിയുള്ള ആദ്യ ജേഡ് സർവീസ് നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്ബനിയുടെ എംഎസ്‌സി മിയ ഇന്നലെ വൈകിട്ട് തുറമുഖത്ത് എത്തി. സിംഗപ്പൂരില്‍നിന്ന് വന്ന കപ്പല്‍ പോർച്ചുഗലിലേക്ക് തിരിച്ചു. 399.99 മീറ്റർ നീളവും 62 മീറ്റർ വീതിയുള്ള ഈ കപ്പലിന്‍റെ ഡ്രാഫ്റ്റ് 16 മീറ്ററാണ്. 23,756 TEUs കണ്ടെയ്നർ വാഹകശേഷിയുള്ള കപ്പലിന് 197,500 ടണ്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഈ വിഭാഗത്തില്‍ വരുന്ന കപ്പലുകള്‍ ആധുനിക സജ്ജീകരണങ്ങളുടെ പ്രവർത്തിക്കുന്നവയാണ്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള കണ്ടെയ്നറുകളുടെ സുരക്ഷയും സംരക്ഷണവും ഈ കപ്പലുകളുടെ പ്രത്യേകതയാണ്. രണ്ട് ടവർ ഉള്ള അഗ്നിരക്ഷാ സംവിധാനവും ഈ കപ്പലുകളില്‍ ഉണ്ട്.