കോട്ടയം : വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അകാലത്തിൽ പൊലിഞ്ഞവർക്ക് ആദരം അർപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. സകലവും നഷ്ടപ്പെട്ട ജനത്തിന്റെ അതിജീവനത്തിന് കൈത്താങ്ങായി സഭയുണ്ടാകുമെന്ന് പരിശുദ്ധ സുന്നഹദോസ് വ്യക്തമാക്കി.
ദുരന്തബാധിതർക്കായി സഭയുടെ നേതൃത്വത്തിൽ 50 ഭവനങ്ങൾ നിർമ്മിച്ച് നൽകുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി രണ്ട് ഏക്കർസ്ഥലം വിലകൊടുത്ത് വാങ്ങുവാൻ തീരുമാനമായി. ദുരന്തമേഖലയിൽ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ ഭവന നിർമ്മാണത്തിനായി മാറ്റാർക്കും അനുമതി ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് സഭ നേരിട്ട് വീടുകൾ നിർമ്മിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേപ്പാടിയിൽ 22 വീടുകളും, ചൂരൽമലയിൽ 16 വീടുകളും, കുറിച്ച്യാർമലയിലും ദുരന്തംനാശം വിതച്ച മറ്റിടങ്ങളിലുമായി ശേഷിക്കുന്ന വീടുകളും സഭ നിർമ്മിച്ച് നൽകും. വഴി സൗകര്യം, പൊതുഇടങ്ങൾ തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തിയാകും വീടുകളുടെ നിർമ്മാണം. സഭയുടെ ദുരന്ത നിവാരണ സമിതി പ്രശ്നബാധിത മേഖലകൾ സന്ദർശിച്ച് ഭവനരഹിതരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ സമിതി പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ അവതരിപ്പിച്ചു.
വാടക വീടുകളിൽ കഴിയുന്നവർക്ക് എത്രയും വേഗം സ്വന്തം വീടുകളിൽ അന്തിയുറങ്ങാൻ സാഹചര്യമൊരുങ്ങണം. ഒരു വീടിന്റെ നിർമ്മാണമല്ല, ഒരു നാടിന്റെയാകെ പുനർനിർമ്മാണം എന്ന വലിയ ദൗത്യമാണ് സർക്കാരിനും സമൂഹത്തിനും മുന്നിലുള്ളത്. അതുകൊണ്ടുതന്നെ നിർമ്മാണത്തിൽ ആരോപണങ്ങളും, തടസങ്ങളുമുണ്ടാകാതിക്കാൻ ഭരണകർത്താക്കൾ ശ്രദ്ധപുലർത്തണമെന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഓർമ്മപ്പെടുത്തി.