ന്യൂഡൽഹി: മുൻ ഹൈക്കോടതി ജഡ്ജി ബി. സുധർശൻ റെഡ്ഡിയെ പ്രതിപക്ഷം ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശിയായ റെഡ്ഡിയുടെ സ്ഥാനാർഥിത്വത്തെ എല്ലാ പാർട്ടികളും പിന്തുണച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബിഹാറിലായതിനാൽ പ്രഖ്യാപനം ഇന്നത്തേക്കാണ് മാറ്റിയത്. ഉച്ചയ്ക്ക് 12.30ന് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം അന്തിമമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇത് ആശയ പോരാട്ടമാണ്. ഏറ്റവും യുക്തനായ ആളെയാണ് സ്ഥാനാർഥിയാക്കിയത്. ഭരണഘടനാ മൂല്യങ്ങൾക്കായി ഉറച്ച് നിൽക്കുന്ന, പാവങ്ങൾക്കായി ശബ്ദമുയർത്തിയ വ്യക്തിയാണ് സുധർശൻ റെഡ്ഡി,” എന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സി.പി. രാധാകൃഷ്ണനെയാണ് എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 17ന് ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം.
ഇന്ന് നടക്കുന്ന എൻഡിഎ യോഗം സ്ഥാനാർഥിയെ ഔപചാരികമായി അംഗീകരിക്കും.“സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിക്കുവേണ്ടി നിരന്തരം പോരാടിയ ധീരനായ പോരാളിയാണ് സുധർശൻ റെഡ്ഡി,” എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു. 21ന് നാമനിർദ്ദേശപത്രം സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്ന സുധർശൻ റെഡ്ഡി പിന്നീട് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിരുന്നു.