അധികാരമില്ലാതായതോടെ ആളെക്കൂട്ടാൻ യൂത്ത് കോൺഗ്രസിന് ആശ്രയം ലഹരിയും കള്ള വോട്ടും : സിറിയക് ചാഴിക്കാടൻ

കോട്ടയം : അധികാരമില്ലാതെ ആയതോടെ ആളെ ഒപ്പം കൂട്ടാൻ യൂത്ത് കോൺഗ്രസ് കഞ്ചാവ് കച്ചവടവും കള്ള വോട്ടും വ്യാജ തിരിച്ചറിയൽ കാർഡുകളെയും ആശ്രയിക്കുകയാണ് എന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ പറഞ്ഞു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ കട്ടിലിന് അടിയിൽ നിന്നും രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച് ചോദിക്കുമ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് കൈ മലർത്തുകയാണ്. സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്ത നേതാവ് എങ്ങിനെ നാട്ടിലെ കാര്യങ്ങൾ തിരിച്ചറിഞ് ഇടപെടും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉന്നത തല അന്വേഷണത്തിന് തയ്യാറാകണം. കഞ്ചാവ് മാഫിയയ്ക്ക് എതിരെ നാട് ഒറ്റക്കെട്ടായി പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരിക്കുന്നത്. സ്വന്തം പാർട്ടി തിരഞ്ഞെടുപ്പിൽ ആളെ കൂട്ടാൻ കള്ള വോട്ട് ചെയ്യേണ്ടി വരുന്ന ഗതികേടിലാണ് യൂത്ത് കോൺഗ്രസ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുക എന്ന ഗുരുതരമായ ക്രിമിനൽക്കുറ്റം ആണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം നടത്തിയ പ്രതികരണം വിശ്വാസ യോഗ്യമല്ല. സംസ്ഥാന നേതൃത്വം അറിയാതെ ഇക്കാര്യത്തിൽ സാധാരണക്കാരായ പ്രവർത്തകർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ ക്രിമിനൽ ക്കേസ് എടുത്ത് ഉന്നത തല അന്വേഷണം നടത്തണമെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles