മലപ്പുറം: കോണ്‍ഗ്രസ് അനുഭാവ ട്രസ്റ്റിന്റെ പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിക്കുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടകനായി ആരിഫ് മുഹമ്മദ് ഖാനെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ജനുവരി 10 നാണ് അനുസ്മരണ പരിപാടി.
ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കുവാനുള്ള തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ടിടത്ത് പ്രതിഷ്ഠിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇത്രയും തരംതാഴ്ന്ന ഗവര്‍ണര്‍ കേരളത്തില്‍ പദവിയിലിരുന്നിട്ടില്ല. അറ്റന്‍ഷന്‍ സീക്കിംഗും സംഘ് പരിവാര്‍ അജണ്ടയും ഒന്നിച്ചു കൂട്ടി മുറുക്കി അദ്ദേഹം കേരളീയ ജനാധിപത്യ പരിസരത്തില്‍ കാറിത്തുപ്പി മലീമസമാക്കുന്ന കാഴ്ച ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നുണ്ട്. സര്‍വ്വകലാശാലകളിലേക്ക് കാവിപ്പരവതാനി വിരിക്കാനുള്ള ശ്രമം നിരന്തരം അദ്ദേഹം നടത്തുന്നത് നാം കാണുന്നുണ്ട്.
ഗവര്‍ണര്‍ പീഡനത്തിന് പകരം കുറുവടിയേന്തി ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ മതേതര ആശയ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്ത് പ്രതിഷ്ഠിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. സംഘാടകര്‍ പുനര്‍വിചിന്തനത്തിന് മുതിരുന്നത് നല്ലതായിരിക്കും.’ ഹാരിസ് മുതൂര്‍ കുറിച്ചു. ജനുവരി 10 നാണ് പരിപാടി. മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്റെ പിതാവാണ് പിടി മോഹനകൃഷ്ണന്‍. അദ്ദേഹം സംഘാടകനായിട്ടുള്ള പരിപാടിയിലാണ് ഗവര്‍ണറെ പങ്കെടുപ്പിക്കുന്നത്.