പത്തനംതിട്ട : എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തു എന്ന മുൻ വൈരാഗ്യത്താൽ വയോധികനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം നെല്ലിമല വടക്കേക്കാലായിൽ വീട്ടിൽ വിവേക് പ്രദീപ് (18)ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവും രണ്ടാം പ്രതിയുമായ പ്രദീപിനെ നേരത്തെ പിടികൂടിയിരുന്നു. നെല്ലിമല അടപ്പ്നാം കണ്ടത്തിൽ വീട്ടിൽ മാത്തുക്കുട്ടി എന്നുവിളിക്കുന്ന സാംകുട്ടി എബ്രഹാ(63)മിനാണ് തലയ്ക്കും മുഖത്തും കഴുത്തിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
21 ന് ഉച്ചക്ക് ഒന്നരയോടെ വീട്ടിലെ ഹാൾമുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രതികൾ അതിക്രമിച്ചകയറി കുപ്പിഗ്ലാസ് അടിച്ചുപൊട്ടിച്ചശേഷം കുത്തി മാരകമായി മുറിവേൽപ്പിച്ചത്. വിവേക് മേശപ്പുറത്തിരുന്ന ഗ്ലാസ്സ് അടിച്ചുപൊട്ടിച്ചശേഷം തലയുടെ ഉച്ചിയിലും മറ്റും ആഴത്തിൽ മുറിവേൽപ്പിച്ചു. ഇയാൾക്കെതിരെ തിരുവല്ല എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. രണ്ടാം പ്രതി പ്രദീപ് മേശപ്പുറത്തിരുന്ന കുപ്പിഗ്ലാസ് എടുത്ത് മുഖത്തും കഴുത്തിലും തുരുതുര അടിക്കുകയായിരുന്നു. ഗ്ലാസ് പൊട്ടിത്തെറിച്ച് മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവേറ്റു. താഴെവീണപ്പോൾ ഇടതു വാരിയെല്ലുകളുടെ ഭാഗത്തും മുറിവുകളുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ സാംകുട്ടി എബ്രഹാം വീട്ടിൽ തിരിച്ചെത്തുകയും, വിവരമറിഞ്ഞ പോലീസ് അവിടെയെത്തി മൊഴി രേഖപ്പെടുത്തിയതിനെതുടർന്ന് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ ഗ്ലാസ്സ് കൊണ്ടുള്ള ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ പറ്റിയതെന്ന് വ്യക്തമായി. പ്രദീപിനെ ഇയാളുടെ വീടിനുസമീപത്തുനിന്നും പോലീസ് ഉടനെതന്നെ പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച വിവേകിന്റെ അറസ്റ്റ് ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടാൻ ഊർജ്ജിതമായ അന്വേഷണമാണ് നടന്നത്. തിരുവല്ല ഡി വൈ എസ് പി അഷദിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിനെ കൂടാതെ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓമാരായ
ഷബാന അഹമ്മദ്, ജോബിൻ, സി പി ഓ ബ്ലെസ്സൺ എന്നിവരും പങ്കെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.