ഡല്‍ഹി: കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയമെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കൊല്ലത്ത് അപകീർത്തികരമായ ആരോപണം തന്നെയാണ് തനിക്കെതിരെ ഇത്തവണയും നടന്നത്.താൻ ബിജെപിയില്‍ പോകുമെന്ന് വ്യാജപ്രചാരണം സിപിഎം നടത്തി. അതെല്ലാം പൊളിഞ്ഞുവെന്നും കൊല്ലത്ത് നല്ല ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി ഒന്നും പറയാൻ ഇല്ലാത്ത സിപിഎം മുസ്ലീം പ്രീണനത്തിനായി ശ്രമിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. മുസ്ലീം മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൊല്ലത്ത് മുഖ്യമന്ത്രി പ്രചരണം നടത്തിയത്. ന്യൂനപക്ഷ സമൂഹം സിപിഎമ്മിൻ്റെ ഉദ്ദേശം തിരിച്ചറിഞ്ഞു. ഭൂരിപക്ഷ – ന്യൂനപക്ഷ സമൂഹം ഒന്നാകെ യുഡിഎഫിനെ പിന്തുണച്ചു. കൊല്ലത്ത് ഉള്‍പ്പടെ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായി. ഇത് ഗൗരവതരണമാണെന്നും കർശനമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.