കോട്ടയം : വകുപ്പ് തല മന്ത്രി മാറിയിട്ടും കെഎസ്ആര്‍ടിസിയിലെ അപാകതകള്‍ ഒഴിയുന്നില്ല. അപകടം പതിയിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ വീണ്ടും യാത്രക്കാരുടെ ഭാഗ്യത്തെ പരീക്ഷിക്കുകയാണ്. കോട്ടയം കുമിളി റൂട്ടില്‍ സര്‍വീസ് മടത്തുന്ന ബസ്സാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കുന്നത്. കോട്ടയം ഡിപ്പോയില്‍ നിന്ന് പുലര്‍ച്ചെ 6.30 ന് കുമളിയിലേക്ക് യാത്ര തിരിച്ച ആര്‍പിഎ 513 നമ്പര്‍ ബസ്സ് കഷ്ടിച്ച് രക്ഷപെട്ടത് വലിയ ദുരന്തത്തില്‍ നിന്ന്.
ബസ്സ് കുട്ടിക്കാനത്ത് എത്തിയപ്പോള്‍ ബസ്സിന്റെ പ്ലേറ്റ് സെറ്റിന്റെ ക്ലാമ്പ് ഇളകിപ്പോകുകയായിരുന്നു. വലിയൊരു കൊക്കയ്ക്ക് സമീപമാണ് ബസ്സ് നിന്നത്. ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വിയൊരു ദുരന്തമാണ് ഒഴിവായത്. ഡ്രൈവര്‍ ശ്രദ്ധയോടെ വാഹനം നിര്‍ത്തിയതിനാല്‍ വലിയൊരു അപകടം തലനാരിഴക്ക് മാറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുപ്പതോളം യാത്രക്കാരാണ് ഈ സമയം ബസ്സില്‍ ഉണ്ടായിരുന്നത്. ഫിറ്റ്‌നസ് കൃത്യമയി ഇല്ലാത്ത പഴഞ്ചന്‍ ബസ്സുകള്‍ വലിയ ഭീതിയോടെയാണ് കുമളി റൂട്ടിലൂടെ ഡ്രൈവര്‍മാര്‍ ഓടിക്കുന്നത്. ജീവന്‍ പണയം വെച്ച് ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്തിയാലും വിഷയം പരാതിപ്പെട്ടാലും വേണ്ട പരിഗണന ഡിപ്പാര്‍ട്ട് നല്കുന്നില്ല എന്ന ആക്ഷേപവും ഇതോടെ ശക്തമാവുകയാണ്. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ കൃത്യമായി നടക്കുന്നില്ല എന്ന ആരോപണവും ജീവനക്കാര്‍ക്ക് ഇടയില്‍ ഉണ്ട്.
മതിയായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇല്ലാത്തതിനാല്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് കൃത്യമായി ജോലി ചെയ്യുവാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ ജീവന്‍ പണയം വെച്ചാണ് ജീവനക്കാരും യാത്രക്കാരും ഇത്തരം ബസ്സുകളില്‍ യാത്രകള്‍ ചെയ്യുന്നത്. എന്നാല്‍ വേണ്ട പരിഗണന ഗതാഗത വകുപ്പില്‍ നിന്നുമുണ്ടാകുന്നില്ല എന്ന ആക്ഷേപവും ശക്തമാവുകയാണ്. പഴയ മന്ത്രി മാറി പുതിയ ആള്‍ ചുമതല ഏറ്റെടുത്തെങ്കിലും കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 80 ശതമാനം വാഹനങ്ങളുടേയും അവസ്ഥ ഇത്തരത്തില്‍ മോശമാണെന്നാണ് ജീവനക്കാരില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍.