ഡെയ്ർ അല്‍ ബലാ: മധ്യ ഗാസയിലെ ഡെയ്‍ർ അല്‍ ബലായില്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടു.ആറുപേരുടെ മൃതദേഹം പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധസേവകർ കണ്ടെടുത്തു. ഷെല്ലാക്രമണമുണ്ടായ അല്‍ ജഫ്രാവിയില്‍ പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്കുമാറ്റി.
അതിനുമുമ്പായി മധ്യ ഗാസയിലെ അല്‍ മഗാസി, അല്‍ ബുറെയ്ജ് അഭയാർഥിക്യാമ്ബുകളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേർ കൊല്ലപ്പെട്ടിരുന്നു. ആരോഗ്യസംവിധാനങ്ങള്‍ താറുമാറായ മധ്യഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ പരിക്കേറ്റവരെ ചികിത്സിക്കാൻ ബന്ധുക്കള്‍ ബുദ്ധിമുട്ടുകയാണ്. അല്‍ അഖ്‌സ ആശുപത്രിമാത്രമാണ് പ്രവർത്തനക്ഷമമായ ഏക ആശുപത്രി. റാഫയില്‍നിന്നു കുടിയൊഴിഞ്ഞെത്തിയതുള്‍പ്പെടെ മേഖലയില്‍ ഇപ്പോഴുള്ള 10 ലക്ഷത്തോളം പേരുടെ ഏക അത്താണിയാണത്. ഗാസയിലെ ആകെ മരണം 36,586 ആയി.