കോട്ടയം : ചായ കുടിക്കാൻ നിർത്തിയ ലോറി മുന്നോട്ട് ഉരുണ്ടത് കണ്ട് ചാടിക്കയറിയ ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറിയ്ക്കും മതിലിനും ഇടയിൽ കുടുങ്ങിയാണ് ഡ്രൈവർ മരിച്ചത്. അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവർ ചന്ദ്രദാസ് (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോട് കൂടി മണർകാട് പൗൾട്രി ഫാമിന് സമീപമായിരുന്നു അപകടം. കളത്തിപ്പടി അരുൺ ഗ്യാസ് ഏജൻസിയിലേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്നു ലോറി. എറണാകുളത്ത് നിന്നും നിറച്ച സിലിണ്ടറുമായി എത്തിയ ലോറി ഡ്രൈവർ ചായ കുടിക്കുന്നതിനായാണ് പൗൾട്രി ഫാമിന് സമീപത്തെ തട്ട് കടയിൽ ലോറി നിർത്തിയത്. ലോറി നിർത്തി പുറത്തിറങ്ങി , ഇദ്ദേഹം നടക്കുന്നതിനിടെ ലോറി മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ ക്യാബിൻ വഴി ചാടി ഉള്ളിൽ കയറാൻ ശ്രമിച്ചു. ഇതിനിടെ ലോറി സമീപത്തെ ഭിത്തിയോട് ചേർത്ത് ചന്ദ്ര ദാസിനെ അമർത്തുകയായിരുന്നു. തൽക്ഷണം ഇദ്ദേഹത്തിൻ്റെ മരണം സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനം മാറ്റി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ സമീപത്തെ കടയുടെ ഭിത്തിയും ബോർഡും തകർന്നിട്ടുണ്ട്.