തൃക്കൊടിത്താനം: ചെറുകിട വ്യവസായങ്ങൾക്ക് വായ്പ് തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് തൃക്കൊടിത്താനം സ്വദേശിയിൽ നിന്നും ചെക്ക് വാങ്ങി അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശിയെ തൃക്കൊടിത്താനം പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്നും പിടികൂടി. തട്ടിപ്പ് നടത്തിയ ശേഷം പിടികൂടാതിരിക്കാൻ എട്ടോളം നായ്ക്കളുടെ കാവലിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തമിഴ്നാട് തിരുപ്പൂർ പതിനഞ്ച് വേലം പാളയം ആറാം സ്ട്രീറ്റ് 90 സ്വർണഗിരിഅവന്യുവിൽ ആർ.പൊൻചന്ദ്ര മൗലീശ്വരനെയാ(37) ണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നരക്കോടി രൂപയുടെ വ്യവസായ ലോൺ തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്താണ് പ്രതി തൃക്കൊടിത്താനം സ്വദേശി ഷമീറിനെ സമീപിക്കുന്നത്. തുടർന്ന് രേഖകൾ അടക്കം കൈക്കലാക്കി. ഇതിന് ശേഷം ഷുവർട്ടിയായി 16 ചെക്കുകകൾ ഇയാൾ ഷമീറിൽ നിന്നും കൈപ്പറ്റുകയായിരുന്നു. ഇതിന് ശേഷം ഈ ചെക്കുകൾ ഉപയോഗിച്ച് ഷെമീറിന്റെ അക്കൗണ്ടിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ പല തവണയായി പ്രതി തട്ടിയെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ഷമീർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇതിന് ശേഷം ചങ്ങനാശേരി ഡിവൈഎസ്.പി വിശ്വനാഥൻ, തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ അരുൺകുമാർ പി.എസ്, എസ്.ഐ പി.ഷിബിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർ അരുൺ എന്നിവർ ചേർന്ന സംഘം തമിഴ്നാട്ടിലെ പ്രതിയുടെ വീട് കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ എട്ട് നായ്ക്കളുടെ കാവലിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഈ നായ്ക്കളെ തുരത്തി സാഹസികമായാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്.
ചെറുകിട വ്യവസായങ്ങൾ നടത്തുന്ന ആളുകളെ സമീപിച്ച് ബിസിനസ് ആവശ്യത്തിനായി കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓം മുരുകാചിറ്റ് ഫണ്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും ഒരു കോടി രൂപയ്ക്ക് മുകളിൽ ലോൺ തരപ്പെടുത്തി തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഷുവർട്ടിയായി വാങ്ങിയിരുന്ന ചെക്കുകൾ തന്റെ ബാങ്കിൽ മാറിയ ശേഷമാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഇയാൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.