ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി പിന്നിൽ. ശ്രീഗുഫ്വാര-ബിജ്ബെഹറ മണ്ഡലത്തിലാണ് ഇൽതിജ മുഫ്തി ജനവിധി തേടിയത്. നാഷണൽ കോൺഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവിൽ ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. സോഫി യൂസഫാണ് ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ബഷീർ അഹമ്മദ് ഷാ വീരി 17,615 വോട്ടുകൾ നേടി മുന്നേറ്റം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഇൽതിജയ്ക്ക് 13,281 വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയേക്കാൾ 4,334 വോട്ടുകൾക്ക് പിന്നിലാണ് ഇൽതിജ മുഫറ്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
37 കാരിയായ ഇൽതിജ മുഫ്തി ഇതാദ്യമായാണ് ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് മെഹബൂബ മുഫ്തിയുടെ മാധ്യമ ഉപദേഷ്ടാവായാണ് ഇൽതിജ രാഷ്ട്രീയ പ്രവേശനം നടത്തിയത്. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അനന്ത്നാഗ്-രജൗരി സീറ്റിൽ മെഹബൂബയ്ക്ക് വേണ്ടി ഇൽതിജ പ്രചാരണത്തിനും ഇറങ്ങിയിരുന്നു. മുഫ്തി കുടുംബത്തിൻ്റെ പരമ്പരാഗത കുടുംബ സീറ്റായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ.
പാർട്ടിയിലെ മുതിർന്ന നേതാവായ അബ്ദുൾ റഹ്മാൻ വീരിയാണ് 1999 മുതൽ 2018 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അബ്ദുൾ റഹ്മാൻ വീരിയെ മാറ്റി ഈ വർഷം പിഡിപി സ്ഥാനാർത്ഥിയായി ഇൽതിജ സീറ്റ് ഏറ്റെടുക്കുകയായിരുന്നു. അനന്ത്നാഗ് ഈസ്റ്റിലാണ് അബ്ദുൾ റഹ്മാൻ വീരി ഇത്തവണ മത്സരിക്കുന്നത്. 2014ൽ പിഡിപി നേതാവ് അബ്ദുൾ റഹ്മാൻ ഭട്ടാണ് ബിജ്ബെഹറയിൽ വിജയിച്ചത്.