ദില്ലി: ശശി തരൂരിനെതിരെ നടപടിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കേന്ദ്ര – സംസ്ഥാന സർക്കാരുകളെ തരൂർ പുകഴ്ത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണെങ്കിലും വിഷയം ആളികത്തിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് ധാരണ. എ ഐ സി സി നേതൃത്വം തരൂരിനെ പാർട്ടി നിലപാടറിയിച്ചെങ്കിലും തത്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്
സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിനോട് സംസാരിച്ചു. തരൂർ പാർട്ടി നയത്തിലേക്കെത്തും എന്ന് പ്രതീക്ഷിക്കുന്നതായി എ ഐ സി സി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്‍റെ നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുകയാണ്. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ശക്തമായ ഭാഷയില്‍ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കണ്‍വീനർ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോള്‍ ചില നേതാക്കള്‍ മൗനത്തിലുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തിപരമായി അഭിപ്രായം പറയണമെങ്കില്‍ തരൂർ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവർ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കള്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.