ബെർമിങ്ങാം: നായകൻ ശുഭ്മാൻ ഗില്‍ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 587 റണ്‍സിന് പുറത്തായി. തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി ഗില്‍(269) ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ഗില്ലും രവീന്ദ്ര ജഡേജയും ചേർന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റൻ സ്കോർ സമ്മാനിച്ചത്. യശസ്വി ജയ്സ്വാളും(87) ജഡേജയും(89) അർധസെഞ്ചുറി തികച്ചു.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും ശ്രദ്ധയോടെയാണ് ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടത്. ഇംഗ്ലീഷ് ബൗളർമാർ മാറി മാറിയെറിഞ്ഞെങ്കിലും ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് നിന്നു. പിന്നാലെ ജഡേജ അർധസെഞ്ചുറി തികച്ചു. മറുവശത്ത് ഗില്ലും അടിയുറച്ചുനിന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചു. 150-റണ്‍സും ഇന്ത്യൻ നായകൻ നേടി. വിക്കറ്റെടുക്കാൻ ഇംഗ്ലീഷ് ബൗളർമാരുടെ ആവുന്നത്രശ്രമിച്ചിട്ടും ജഡേജയും ഗില്ലും വിട്ടുകൊടുത്തില്ല. ഇരുവരും ചേർന്ന് സ്കോർ 400-കടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുക്കം ജഡേജയുടെ വിക്കറ്റെടുത്ത് ജോഷ് ടങ്കാണ് കൂട്ടുകെട്ട് പൊളിച്ചത്. 203 റണ്‍സിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ ഗില്ലും ജഡേജയും സ്വന്തമാക്കിയത്. 89 റണ്‍സാണ് ജഡേജയുടെ സമ്ബാദ്യം. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെ ഒരുവശത്തുനിർത്തി ഗില്‍ ടീം സ്കോർ ഉയർത്തി. പിന്നാലെ ടീം സ്കോർ 450-കടന്നു. തൊട്ടുപിന്നാലെ നായകന്റെ ഇരട്ടസെഞ്ചുറിയുമെത്തി. വാഷിങ്ടണ്‍ സുന്ദറുമൊത്തും കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ ടീമിനെ 550-കടത്തി. പിന്നാലെ 42 റണ്‍സെടുത്ത് സുന്ദർ പുറത്തായി. ടീം സ്കോർ 574-ല്‍ നില്‍ക്കേ ഇന്ത്യൻ നായകനും പുറത്തായി. 30 ഫോറുകളും മൂന്ന് സിക്സറുകളുടെയും അകമ്ബടിയോടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ആകാശ് ദീപ്(6), മുഹമ്മദ് സിറാജ്(8) എന്നിവുരും പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് 587-ല്‍ അവസാനിച്ചു.
ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ നായകനാണ് ഗില്‍. മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നായകൻ. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറാണിത്. ഗില്ലിന് പുറമേ സുനില്‍ ഗാവസ്കർ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങള്‍.
ആദ്യദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും കരുണ്‍ നായരും ചേർന്ന് സ്കോറുയർത്തി. സ്കോർ 95-ല്‍ നില്‍ക്കേ കരുണ്‍ നായർ പുറത്തായി. 31 റണ്‍സാണ് കരുണിന്റെ സമ്ബാദ്യം.
പിന്നീട് ശുഭ്മാൻ ഗില്ലുമായി ചേർന്ന് ജയ്സ്വാള്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേർന്ന് സ്കോർ 150-കടത്തി. 87 റണ്‍സെടുത്ത ജയ്സ്വാളിനെ ബെൻ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടീം 182-3 എന്ന നിലയിലായി. പിന്നീട് പന്തും ഗില്ലും ചേർന്നാണ് സ്കോറുയർത്തിയത്. സ്കോർ ഇരുന്നൂറ് കടന്നതിന് പിന്നാലെ പന്ത് പുറത്തായി. 25 റണ്‍സാണ് പന്തെടുത്തത്. പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയും വേഗം കൂടാരം കയറി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ക്രിസ് വോക്ക്സ് ബൗള്‍ഡാക്കി. പിന്നീട് ഗില്ലും രവീന്ദ്ര ജഡേജയും ടീമിനെ കരകയറ്റുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 18 റൺ എടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് ആണ് നഷ്ടമായത്. ബെൻ ഡക്കറ്റും (0) , ഓലി പോപ്പും (0) ആണ് പുറത്തായത്. ആകാശ് ദ്വീപിലാണ് രണ്ടു വിക്കറ്റും. സാക് കാർളിയും (12) , ജോ റൂട്ടും (4) ആണ് ക്രീസിൽ.