‘തിരുവനന്തപുരം :പാർട്ടിക്കുള്ളിലെ ഏതു നേതാവിനുമേൽ ഗുരുതരമായ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ആരോപണങ്ങളെ പാർട്ടി ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും വിട്ടുവീഴ്ചയൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവനടി റിനി ആൻ ജോർജ് തെറ്റായ സന്ദേശത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ നടപടി എടുത്തിരുന്നുവെന്നും, പുതിയതായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. “ആ കുട്ടിയെ വിവാദകേന്ദ്രമാക്കാൻ ശ്രമിക്കുന്നില്ല. എനിക്ക് മകളെ പോലെയാണ് ആ കുട്ടി. ഒരാൾ തെറ്റായ സന്ദേശം അയച്ചുവെന്ന് മകളെ പോലെ കാണുന്ന ഒരാൾ വന്നു പറഞ്ഞാൽ ഒരു പിതാവ് ചെയ്യുന്നതുപോലെ ഞാൻ ചെയ്തിട്ടുണ്ട്” എന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോപണവിധേയനായ വ്യക്തിക്കും തന്റെ ഭാഗത്ത് പറയാനുള്ളത് പറയാനുള്ള അവസരം ലഭിക്കുമെന്നും, സംഘടനാപരമായ നടപടികൾ വൈകാതെ ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി. “ഈ വിഷയത്തിൽ ആരെയും പ്രതിരോധിക്കാൻ ശ്രമിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി” എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്ന് റിനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായാൽ അതിലും നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.