ചെന്നൈ:തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട നടൻ വിജയ്, മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയപ്പോൾ, അതേ ദിവസം തന്നെ സ്‌റ്റൈൽമന്നൻ രജനീകാന്ത് സ്റ്റാലിനെ പുകഴ്ത്തിയ പ്രസ്താവനയുമായി മുന്നോട്ട് വന്നിരുന്നു.സംഗീത സംവിധായകൻ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് രജനീകാന്ത് സ്റ്റാലിനെ പ്രശംസിച്ചത്. “ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിൻ. പഴയതും പുതുതുമായ എല്ലാ എതിരാളികൾക്കും അദ്ദേഹം ശക്തമായ വെല്ലുവിളിയാണ്. 2026ൽ കാണാം എന്ന് ചിരിച്ചുകൊണ്ട് പറയുന്ന മനുഷ്യനാണ് സ്റ്റാലിൻ. എന്റെ പ്രിയ സുഹൃത്തും തന്നെയാണ്,” എന്ന് രജിനികാന്ത് പറഞ്ഞു.അതേസമയം, തിരുച്ചിറപ്പള്ളിയിൽ നിന്നാണ് വിജയ് തന്റെ പ്രചാരണത്തിന് തുടക്കമിട്ടത്. ഡിഎംകെയുടെ ഭരണത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. “തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ല. വിദ്യാഭ്യാസ ലോൺ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിച്ചിട്ടില്ല. ഡീസലിന് മൂന്നു രൂപ കുറയ്ക്കും എന്നു പറഞ്ഞത് എവിടെ? വൈദ്യുതി ചാർജ് മാസത്തിലാക്കുമെന്ന ഉറപ്പ് നടപ്പായോ? പഴയ പെൻഷൻ സ്കീം തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞോ?” എന്നിങ്ങനെയാണ് വിജയ് ചോദിച്ചത്.
സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് വിജയ് വിമർശിച്ചു.“അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ജനാധിപത്യ യുദ്ധത്തിന് മുന്നോടിയായി ജനങ്ങളെ കാണാനാണ് തിരുച്ചിറപ്പള്ളിയിലേക്ക് വന്നത്. അണ്ണാദുരൈയും എംജിആറും അവരുടെ രാഷ്ട്രീയ യാത്രകള്‍ ഇവിടെ നിന്നാണ് ആരംഭിച്ചത്. അതുപോലെ തന്നെയാണ് ഞാനും എന്റെ യാത്ര ഇവിടെ നിന്ന് തുടങ്ങുന്നത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് തുടങ്ങുന്ന കാര്യങ്ങള്‍ എല്ലാം നല്ലതായിരിക്കും,” എന്ന് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തു.