ന്യൂഡൽഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ കാര്യക്ഷമ പ്രവർത്തനം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ അനിവാര്യമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.പോലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര കൺട്രോൾ റൂമുകൾ സ്ഥാപിക്കേണ്ടതിന്റെ നിർദേശം നൽകുന്നതിനെക്കുറിച്ച് കോടതി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.സർക്കാരുകൾ സത്യവാങ്മൂലം നൽകി പോലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമെങ്കിലും, ഉദ്യോഗസ്ഥർക്ക് ആവശ്യമെന്ന പോലെ ക്യാമറകൾ ഓഫാക്കാൻ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
അതിനാൽ സിസിടിവികൾ നിരന്തരമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാകുന്ന സാങ്കേതിക സംവിധാനം ഒരുക്കണം എന്നും കോടതി നിർദേശിച്ചു.അതോടൊപ്പം, പോലീസ് സ്റ്റേഷനുകളിൽ സ്വതന്ത്ര ഏജൻസികൾക്ക് പരിശോധന നടത്താൻ അനുമതി നൽകുന്നതും പരിഗണനയിൽ ആണെന്ന് കോടതി അറിയിച്ചു.പോലീസ് കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള കേസിനിടെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.