കോർസിക്ക (ഫ്രാൻസ്): ലാൻഡിംഗിനായി തയ്യാറെടുക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക എയർ ട്രാഫിക് കൺട്രോളർ ഉറങ്ങിപ്പോയതിനെ തുടർന്ന് എയർബസ് എ320 വിമാനം ഏറെ നേരം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടി വന്നു. ഫ്രാൻസിലെ കോർസിക്ക ദ്വീപിലാണ് സംഭവം.പാരീസിൽ നിന്ന് കോർസിക്കയിലെ നെപ്പോളിയൻ ബോണപാർട്ട് വിമാനത്താവളത്തിലേക്ക് എത്തിയ എയർ കോർസിക്ക വിമാനമാണ് റൺവേയ്ക്ക് മുകളിലെത്തിയിട്ടും ലാൻഡ് ചെയ്യാനാകാതെ കുടുങ്ങിയത്. കൺട്രോൾ ടവറിൽ നിന്ന് റേഡിയോ കോളുകൾക്ക് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനാൽ വിമാനം ദ്വീപിന്റെ മറുവശത്തുള്ള ബാസ്‌റ്റിയ നഗരത്തിന് മുകളിൽ തിരിച്ചുവിടേണ്ടി വന്നു.വിമാനത്തിന്റെ പൈലറ്റ് വിവരം കൈമാറിയതിനെ തുടർന്ന് അഗ്നിശമന സേനയും ഗ്രൗണ്ട് സ്റ്റാഫും രംഗത്തെത്തി.
എന്നാൽ സുരക്ഷാ നടപടികൾ കാരണം കൺട്രോൾ ടവറിലെ ജീവനക്കാരനുമായി ബന്ധപ്പെടാൻ വൈകുകയായിരുന്നു. ഒടുവിൽ ടവറിലെത്തിയ ഉദ്യോഗസ്ഥർ കണ്ടത് കൺട്രോളർ തന്റെ മേശപ്പുറത്ത് തലവച്ച് ഉറങ്ങിക്കിടക്കുന്നതായിട്ടാണ്. ഉടൻ ജീവനക്കാർ കൺട്രോളറെ ഉണർത്തി റൺവേ ലൈറ്റുകൾ ഓൺ ചെയ്യുകയും വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തു. പിന്നീട് വിമാനം സുരക്ഷിതമായി ഇറങ്ങി.”തന്റെ കരിയറിൽ ഇതുപോലെ ഒരിക്കലും നേരിട്ടിട്ടില്ലെങ്കിലും യാത്രക്കാരോ ജീവനക്കാരോ പരിഭ്രാന്തരായിരുന്നില്ല. യാത്രക്കാർ സംഭവത്തെ തമാശയായി എടുത്തു,” എന്നാണ് വിമാനം നിയന്ത്രിച്ച പൈലറ്റിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഉറങ്ങിയ എയർ ട്രാഫിക് കൺട്രോളറെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മദ്യം അല്ലെങ്കിൽ മറ്റേതെങ്കിലും ലഹരി പദാർഥം ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ഫ്രഞ്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (DGAC) ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു.