പല്ലാക്കല്ലേ: ഹാരിബ്രൂക്കിന്റെ കിടിലൻ സെഞ്ച്വറിയുടെ ബലത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലേയ്ക്ക്. ഇംഗ്ലണ്ടിനെതിരായ വമ്പൻ തോൽവിയോടെ പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്നും ഏതാണ്ട് പുറത്തായ സ്ഥിതിയിലായി. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കി പാക്കിസ്ഥാൻ 164 റൺ നേടിയപ്പോൾ, ഈ റൺ മറികടക്കാൻ ഇംഗ്ലണ്ടിന് അവസാന ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. 19 ആം ഓവറിന്റെ ആദ്യ പന്തിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി 166 റണ്ണാണ് ഇംഗ്ലണ്ട് നേടിയത്.
ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. 27 ന് രണ്ട് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ ഫർഹാനാണ് (63) രക്ഷപെടുത്തിയത്. സലിം അയൂബും (7) ക്യാപ്റ്റൻ സൽമാൻ ആഗയും (5) നിരാശപ്പെടുത്തിയപ്പോൾ, ബാബർ അസം (25), ഫക്കർ സമാൻ (25), സഹബ്ബ് ഖാൻ (23) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡാവ്സൺ മൂന്നും, ജോഫ്രാ ആർച്ചറും ജെയിംസ് ഓവർടണ്ണും രണ്ട് വിക്കറ്റ് വീതം നേടി. ആദിൽ റഷീദിനായിരുന്നു ഒരു വിക്കറ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ഇംഗ്ലണ്ടിന്റെ തുടക്കം നിരാശയോടെയായിരുന്നു. 35 റൺ സ്കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും ഫിൽ സാൾട്ട് (0), ജോസ് ബട്ലർ (2), ജേക്കബ് ബീതൽ (8) എന്നിവർ പുറത്തായി. ക്രീസിൽ നിലയുറപ്പിച്ച് നിന്ന ഹാരി ബ്രൂക്കിന്റെ കിടിലൻ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 51 പന്തിൽ നാലു സിക്സും 10 ഫോറും പറത്തിയാണ് ബ്രൂക്ക് സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നാലെ, ഷഹീൻ ഷാ അഫ്രീദി ബ്രൂക്കിനെ പുറത്താക്കി. ബ്രൂക്ക് പുറത്തായതിന് പിന്നാലെ വിൽ ജാക്സും (28), ജെയിംസ് ഓവർടണും (0) പുറത്തായത് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എന്നാൽ, ജോഫ്രാ ആർച്ചറുടെ ബൗണ്ടറി ഇംഗ്ലണ്ടിന്റെ രക്ഷയ്ക്ക് എത്തി. അവസാന ഓവറിന്റെ ആദ്യ പന്തിൽ ഇംഗ്ലണ്ട് വിജയം കൊയ്ത് സെമി ഉറപ്പിച്ചു. പാക്കിസ്ഥാനായി ഷഹീൻ ഷാ അഫ്രീദി നാലു വിക്കറ്റ് നേടി. മുഹമ്മദ് നവാസും, ഉസ്മാൻ താരീഖ് രണ്ട് വിക്കറ്റും നേടി.


