കോട്ടയം : കോട്ടയം കടുത്തുരുത്തി പാലാ കരയിൽ കൂട്ടിയിടിച്ചത് സ്കൂട്ടറും ബുള്ളറ്റും എന്ന് സ്ഥിരീകരിച്ചു. സ്കൂട്ടറും കാറും ആണ് കൂട്ടിയിടിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അപകടത്തിൽ രണ്ടുപേർ മരിച്ചതായി സ്ഥിരീകരിച്ചു. ഐഎച്ച്ആർഡി വിദ്യാർത്ഥി വൈക്കം തലയോലപ്പറമ്പ് കാർത്തിക നിവാസിൽ അനന്തു ഗോപിയാണ് മരിച്ച ഒരാൾ എന്ന് തിരിച്ചറിഞ്ഞു. മറ്റൊരു വിദ്യാർത്ഥിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അപകടത്തിൽപ്പെട്ട ഡിയോ സ്കൂട്ടർ മൂന്നു യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരുടെയും മൃതദേഹം മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിൽ. പരിക്കേറ്റ രണ്ടുപേരെയും ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കടുത്തുരുത്തി പാലാകരയിൽ ആയിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ പാലാകരയിൽ വച്ച് ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുട്ടുചിറ ഐഎച്ച്ആർഡിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. കോട്ടയം ഭാഗത്തേക്ക് വന്ന ബുള്ളറ്റ് എതിർ ദിശയിൽ നിന്ന് വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.