കോട്ടയം: വടവാതൂരിലും കളത്തിപ്പിടിയിലും തെരുവുനായ ആക്രമണം. വടവാതൂർ കടത്തിനു സമീപം മീൻ പിടിക്കാൻ എത്തിയ രണ്ടു പേർക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. വടവാതൂർ കടത്തിനു സമീപം കുറ്റിക്കാട്ട് വീട്ടിൽ സന്തോഷിനെയും മറ്റൊരാളെയുമാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റ രണ്ടു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വടവാതൂർ കടത്ത് ഭാഗത്ത് ആടിനെയും നായ കടിച്ചിട്ടുണ്ട്.
ഇവിടെ വച്ച് ആടിനെയും മനുഷ്യനെയും കടിച്ച ശേഷം തെരുവുനായ നേരെ ഓടിയത് വടവാതൂരിൽ നിന്നും കളത്തിപ്പടി ഭാഗത്തേയ്ക്കാണ്. കളത്തിപ്പടി ഭാഗത്തേയ്ക്ക് എത്തിയ നായ ഇവിടെ ഒരു വീട്ടിലെ നായയെയും കടിച്ചു. കടിയേറ്റ നായയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കൂട്ടിൽ കെട്ടിയിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് നായ അക്രമാസക്തനായി എത്തിത്തുടങ്ങിയത്. തുടർന്നു, പ്രദേശമാകെ നായ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം അറിഞ്ഞ് എത്തിയ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടിയുടെ നേതൃത്വത്തിൽ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നായ മറ്റു നായ്ക്കളെ ആക്രമിക്കാതിരിക്കുന്നതിനും, നായയുടെ ആക്രമണം ഉണ്ടായ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനും വേണ്ട ക്രമീകരണം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി അറിയിച്ചു. നായയെ കണ്ടെത്തുന്നതിനായി നാട്ടുകാരുടെ സഹകരണത്തോടെ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.