അഫ്ഗാനിലെ ഭൂകമ്പം: മരണം 2500 കടന്നു ; ആശങ്കയോടെ ലോകം

കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയെ വിറപ്പിച്ച ശക്തമായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കടന്നെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.2,000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. 1,320 വീടുകള്‍ തകര്‍ന്നു. ഹെറാത്തിലെ മദ്ധ്യകാലഘട്ട ഗോപുരങ്ങള്‍ക്കും കേടുപാടുകളുണ്ട്. ആറ് ഗ്രാമങ്ങള്‍ തകര്‍ന്നടിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സെൻഡ ജാൻ, ഘോരിയൻ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് ശേഷമാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായത്. പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 4.3 മുതല്‍ 6.3 വരെ രേഖപ്പെടുത്തിയ എട്ട് തുടര്‍ചലനങ്ങളും മേഖലയിലുണ്ടായി.

Advertisements

ഇറാൻ അതിര്‍ത്തിയോട് ചേര്‍ന്ന ഹെറാത്ത് പ്രവിശ്യയിലെ മണ്ണും കല്ലുകളും കൊണ്ട് നിര്‍മ്മിച്ച കെട്ടുറപ്പില്ലാത്ത വീടുകള്‍ നിലംപൊത്തി. വിദൂര മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ശരിയായി എത്തുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലും ജനങ്ങള്‍ കൈകള്‍ കൊണ്ടാണ് അവശിഷ്ടങ്ങള്‍ നീക്കി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നത്. ഫറാ, ബാദ്ഘിസ് പ്രവിശ്യകളിലും പ്രകമ്ബനമുണ്ടായെങ്കിലും ഇവിടുത്തെ നാശനഷ്ടത്തിന്റെ തീവ്രത എത്രത്തോളമെന്ന് ഇപ്പോഴും വ്യക്തമല്ല. ഹെറാത്തിലെ ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞു. ആശുപത്രികള്‍ക്ക് പുറത്തും കിടക്കയൊരുക്കി ചികിത്സ നല്‍കുന്നുണ്ട്. പ്രവിശ്യയില്‍ 202 ആരോഗ്യ കേന്ദ്രങ്ങളുണ്ടെന്നും ഇതില്‍ പ്രധാന ആശുപത്രിയില്‍ മാത്രം ഗുരുതരാവസ്ഥയില്‍ 500 പേരെ പ്രവേശിപ്പിച്ചെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 50,000ത്തിലേറെ പേരുടെ ജീവനെടുത്ത തുര്‍ക്കി – സിറിയ ഭൂകമ്ബത്തിന് ശേഷം ലോകത്തുണ്ടാകുന്ന ഏറ്റവും വിനാശകരമായ ഭൂകമ്ബമാണ് ഇപ്പോള്‍ അഫ്ഗാനിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പക്തിക പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രതയിലുണ്ടായ ഭൂകമ്ബത്തെ തുടര്‍ന്ന് 1000ത്തിലധികം പേര്‍ മരിച്ചിരുന്നു. പതിനായിരക്കണക്കിന് പേര്‍ ഭവനരഹിതരായി.

Hot Topics

Related Articles