കാറില്‍ പിന്തുടര്‍ന്ന് ഇടിച്ച്‌ വീഴ്ത്തി; സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച 2 പേര്‍ പിടിയില്‍

ആലപ്പുഴ : സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന സ്വകാര്യ ബസ് ഉടമയെ കാറില്‍ പിൻതുടർന്ന് ഇടിപ്പിച്ച്‌ വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ടുപ്രതികള്‍ ഒളിവിലാണ്. ആലപ്പുഴ ജില്ലാക്കോടതി വാർഡ് തറയില്‍ പറമ്പില്‍ ഹരികൃഷ്ണൻ (26), ബീച്ച്‌ വാർഡ് നെടുംപറമ്ബില്‍ ഷിജു (ഉണ്ണി 26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16-ന് തമ്പകച്ചുവട് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു ആക്രമണം. തമ്പകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി – കടപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ഹുബ്ബു റസൂല്‍ ബസ്സിന്റെ ഉടമയുമായ സനല്‍ സലീമിനെ (40) യാണ് സംഘം ആക്രമിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ബസ് സർവീസ് പൂർത്തിയാക്കിയശേഷം സനല്‍ തമ്ബകച്ചുവട്ടില്‍നിന്നു വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്ബോള്‍ കാറില്‍ പിന്തുടർന്ന സംഘം സ്കൂട്ടറില്‍ കാറിടിപ്പിച്ച്‌ വീഴ്ത്തിയശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. സനലിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ഫോണ്‍ തകർത്തശേഷം ബസ് ഉടമയുടെ കൈവശമുണ്ടായിരുന്ന പണവും സംഘം അപഹരിച്ചു. കേസിലെ മുഖ്യ രണ്ടുപ്രതികള്‍ ഒളിവിലാണെന്നും ആക്രമണസമയത്ത് ഇവർ ഉപയോഗിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും എസ്. എച്ച്‌. ഒ. ബേസില്‍ തോമസ് വിശദമാക്കി.

Hot Topics

Related Articles