ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം.സ്കൂള്‍ വിട്ടശേഷമാണ് രണ്ടു കൂട്ടൂകാരുംകൂടി ഡോറയെ അനുകരിച്ച് ഊര് ചുറ്റാൻ ഇറങ്ങിയത്. സ്വകാര്യ ബസില്‍ കയറിയ ഇരുവരും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരില്‍ എത്തുകയായിരുന്നു.ആമ്പല്ലൂരില്‍ ബസ് ഇറങ്ങിയപ്പോഴേക്കും കുട്ടികളുടെ കയ്യിലെ കാശ് തീർന്നു. തുടർന്ന് അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡില്‍ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയില്‍ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയില്‍ പണമില്ലെന്നും പറയുകയായിരുന്നു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നാണ് ജെയ്സണ്‍ കുട്ടികളോട് മറുപടി പറഞ്ഞു.കുട്ടികളുടെ പെരുമാറ്റത്തിലെ പന്തികേടും മറ്റും കണ്ടപ്പോള്‍ ജെയ്സണ് സംശയം തോന്നുകയും, സ്കൂള്‍ ഐ.ഡി. കാർഡിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെ നിർദേശപ്രകാരം ഓട്ടോഡ്രൈവർ ജൈസണ്‍ തന്നെയാണ് കുട്ടികളെ വീട്ടില്‍ എത്തിച്ചത്.