കോട്ടയം: കെഎം മാണിക്കെതിരെ ബാർകോഴ ആരോപണമുണ്ടായപ്പോൾ വീറോടുകൂടി നിയമസഭയ്ക്ക് അകത്തും പുറത്തും സമരം നടത്തി പൊതുമുതൽ തകർത്ത സിപിഎമ്മും ഡിവൈഎഫ്ഐയും ഇപ്പോൾ ബാർ കോഴ ആരോപണം കണ്ടില്ല എന്ന തരത്തിൽ ഉറക്കം നടിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.വെറും ആരോപണത്തിന്റെ പേരിൽ നിയമസഭ തല്ലി തകർക്കുകയും ,കെഎം മാണിയെ വഴി തടയുകയും, കെഎം മാണിക്ക് വേണ്ടി പിച്ചതെണ്ടുകയും ചെയ്ത ഡിവൈഎഫ്ഐയുടെ സമരവീര്യം എവിടെപ്പോയിയെന്നും സജി ചോദിച്ചു.
കെഎം മാണിക്ക് എതിരെ ആരോപണം ഉണ്ടായപ്പോൾ സ്വീകരിച്ച നിലപാട് അല്ല ഇപ്പോൾ ഇടതു സർക്കാരിനെതിരെ ഉണ്ടായിരിക്കുന്ന ബാർകോഴ ആരോപണത്തിൽ ഡിവൈഎഫ്ഐ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് ഇരട്ടത്താണെന്നും കോട്ടയത്ത് പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സജി കുറ്റപ്പെടുത്തി.കെഎം മാണിയെ വേട്ടയാടിയ സിപിഎം ഇനിയെങ്കിലും കെഎം മാണിയോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും സജി ആവശ്യപ്പെട്ടു.മാണി സാറിനെ ആരോപണത്തിന്റെ പേരിൽ വേട്ടയാടിയ സിപിഎം ബാർകോഴ അഴിമതിയ്ക്ക് നേതൃത്വം കൊടുക്കുമ്പോൾ ആ മുന്നണിയിൽ നിന്ന് വീണ്ടും അപഹാസ്യനാകാതെ ജോസ് കെ മാണിയും കൂട്ടരും മുന്നണി ബന്ധം ഒഴിവാകാൻ തയ്യാറാവണമെന്നും സജി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽഡിഎഫ് സർക്കാരിനെതിരെ ഗുരുതരമായ ബാർ കോഴ ആരോപണം ഉണ്ടായിട്ടും വേണ്ടവിധം പ്രതികരിക്കാൻ തയ്യാറാവാത്ത പ്രതിപക്ഷത്തിനും ബാർ കോഴയിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു വെന്നും സജി പറഞ്ഞു.കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫസർ ബാലുജി വെള്ളിക്കര,കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷറർ റോയി ജോസ്, സംസ്ഥന ജനറൽ സെക്രട്ടറി അഡ്വ: പി.എസ്. സെബാസ്റ്റ്യൻ മണിമല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.