മോദിക്ക് പണിയുമായി പണിക്കർ ; സുരേന്ദ്രനെ വാരി വാര്യർ ; പ്രവർത്തകന്റെ കൊലപാതകത്തിൽ പുഞ്ചിരി വിവാദം ; ഒന്നിന് പുറകെ ഒന്നായെത്തുന്ന വിവാദങ്ങൾക്ക് കാരണം അയ്യപ്പ ശാപമോ ! നാവ് ദോഷമോ ; അങ്കലാപ്പിലായി നേതൃത്വം ; ബിജെപിക്കുള്ളിൽ ഉടലെടുക്കുന്നത് എന്ത് !

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ കേരളം ആളിക്കത്തിച്ച ബിജെപി കേരള ഘടകത്തിന് അയ്യപ്പ ശാപമോ ? മണ്ഡലകാലം ആരംഭിച്ചത് മുതലാണ് ബിജെപിയ്ക്ക് ഉള്ളിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു തുടങ്ങിയത്. എന്നാൽ ഇത് അയ്യപ്പ കോപമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രചരിക്കുകയാണ്. എന്ത് തന്നെയായാലും ബിജെപി കേരള ഘടകത്തിൽ ഉയരുന്ന അസ്വാരസ്യങ്ങൾ കൂടുതൽ തീവ്രമാകുന്നതായാണ് ലഭിക്കുന്ന സൂചന. പ്രധാന മന്ത്രിക്കും സംസ്ഥാന നേതാവിനും ആഞ്ഞടിച്ച് ബിജെപി വക്താക്കൾ രംഗത്ത് എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂട് പിടിച്ച ചർച്ചാ വിഷയം

Advertisements

പ്രധാന മന്ത്രിയായി ഇരിക്കാൻ മോദിക്ക് യോഗ്യതയില്ല


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോദിക്ക് പ്രധാന മന്ത്രിയായി ഇരിക്കാൻ യോഗ്യത ഇല്ല എന്ന രൂക്ഷ വിമർശനം ഉയർത്തിയത് ബിജെപി വക്താവ് ശ്രീജിത്ത് പണിക്കരാണ്.കർഷക സമരത്തിൽ സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ മോദി അംഗീകരിച്ചതും കർഷകരോട് മാപ്പ് പറഞ്ഞതുമാണ് ശ്രീജിത്തിനെ ചൊടിപ്പിച്ചത്. ചാനൽ ചർച്ചകളിൽ ബിജെപിയെ അതിരില്ലാതെ ന്യായീകരിക്കുന്ന പണിക്കരുടെ പണി ബിജെപിയെ ബാധിച്ചു. നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾക്കും തെറി വിളികൾക്കും സോഷ്യൽ മീഡിയയിൽ അരങ്ങൊരുങ്ങി.

വിമർശനം വാരിയെറിഞ്ഞ് വാര്യർ

ഹലാൽ വിവാദത്തിൽ ബിജെപിയുടെ നിലപാടിനെ മറ്റൊരു ന്യായീകരണ തൊഴിലാളി എതിർക്കുന്ന ചിത്രമാണ് പിന്നീട് കേരളം കണ്ടത്. തെറിവിളികളും വെല്ലുവിളികളുമായി സംവാദ മുറികളിൽ ബിജെപിക്കായി പ്രകോപനം സൃഷ്ടിച്ച് , ചർച്ച വഴി തിരിച്ചു വിട്ട് പാർട്ടിയെ സഹായിക്കുന്ന സന്ദീപ് വാര്യർക്കും ബിജെപിയുടെ നിലപാടിൽ അതൃപ്തി ഉണ്ടായി. ഇതിനെ തുടർന്ന് ബിജെപിയിൽ ഇരു പക്ഷക്കാരും തമ്മിൽ വാക്കുകൾ കൊണ്ട് പോരാടിയെങ്കിലും കളി ഒടുവിൽ കയ്യാങ്കളിയായി. വിഷയത്തിൽ സുരേന്ദ്രൻ പ്രസ്താവന ഇറക്കി. പ്രശ്നം കൈവിട്ട് പോയപ്പോൾ ഒടുവിൽ സന്ദീപ് തന്നെ ഫെയ്സ്ബുക്കിലെ പോസ്റ്റ് മുക്കി തടി തപ്പി.

പ്രവർത്തകന്റെ മരണത്തിൽ പുഞ്ചിരി

ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ കണ്ണീരൊഴുക്കിയില്ല. രക്തം തിളച്ചു മറിയുന്ന പ്രതികാര നടപടികളിൽ ഊന്നിയ വാക്കുകൾ ആരും മൊഴിഞ്ഞില്ല. പകരം കൊലപാതകത്തെ നിർവികാരമായി ചിരിച്ചു കൊണ്ട് വരവേറ്റ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധം അണികൾക്കിടയിൽ ഉയർന്നു. പ്രവർത്തകരുടെ മരണത്തിൽ വില കൽപ്പിക്കാത്ത നേതൃത്വം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി.

കൂനിൻ മേൽ കുരുവായി മോദിയുടെ നിലപാട്

കർഷക സമരത്തിൽ മോദിയുടെ നിലപാടിനെതിരെ പ്രതികരിച്ച പണിക്കരുടെ അഭിപ്രായം കേവലമായി ഒരു വ്യക്തിയുടെ മാത്രമായിരുന്നില്ല. അണികൾക്കിടയിൽ മോദിയുടെ തീരുമാനം ഉണ്ടാക്കിയ ആഘാതം ചെറുതല്ല. പറയാൻ മടിച്ചിട്ടൊ പേടിച്ചിട്ടോ പ്രവർത്തകർ അമർഷം സ്വയം കടിച്ചമർത്തി. ബിജെപിക്കുള്ളിൽ ഉയർന്നു പൊങ്ങാത്ത കടുത്ത പ്രതിഷേധത്തിനാണ് മോദി തിരി കൊളുത്തിയത്.

ഇങ്ങനെ വിവാദങ്ങൾ പെരുമഴ പോലെ പതിക്കുന്നതിന്റെ അങ്കലാപ്പ് ബിജെപി കേരള ഘടകത്തിനുണ്ട്. വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നെത്തുന്നത് അയ്യപ്പ ശാപമോ അതോ നാവു ദോഷമോ എന്ന് അറിയാൻ വ്യസനസമേതം കവടി നിരത്തുകയുമാവാം. അസ്വാരസ്യങ്ങൾ കൂടുതൽ കനപ്പെടുമ്പോൾ മോദി തിരി കൊളുത്തിയ പടക്കം സ്ഫോടനം സൃഷ്ടിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. എന്തായാലും ഒന്ന് ഉറപ്പാണ് ബിജെപിയിൽ ഉടലെടുക്കുന്ന വിഷയങ്ങളിൽ ബോധപൂർവ മൗനങ്ങൾക്കിടയിലും ഉള്ളിൽ പ്രതിഷേധം തിളച്ചു പൊന്തുന്ന അണികൾ നിശബ്ദമായി എല്ലാം നോക്കി കാണുന്നുണ്ട്. ഭാവിയിൽ പ്രതികരണത്തിന്റെ ചാട്ടവാറുമായി നേതൃത്വത്തിന് നേരെ വിരൽ ചൂണ്ടുവാൻ.

Hot Topics

Related Articles