കൊല്ലം: തെങ്കാശിയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ കണ്ടക്ടറെ കുറിച്ച് ഡോ. ആശ ഉല്ലാസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഹൃദയസ്പര്‍ശിയായ അനുഭവമായി വൈറലാകുന്നു. “ഇദ്ദേഹത്തിന്റെ പേരറിയില്ല, പക്ഷേ ഇത്തരക്കാരായ ജീവനക്കാരാണ് കെഎസ്‌ആര്‍ടിസിയുടെ പൊൻതൂവല്‍” എന്ന വരികളിലാണ് ഡോക്ടര്‍ തന്റെ കുറിപ്പ് ആരംഭിച്ചത്
.ഡോ. ആശയുടെ വാക്കുകളില്‍:കൊല്ലത്ത് നിന്ന് ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഒരു ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി തെന്മലയില്‍ ഇറങ്ങേണ്ടി വന്നു. ശക്തമായ മഴയും, മൊബൈലിന് റേഞ്ചില്ലായ്മയും കാരണം മാതാപിതാക്കള്‍ക്ക് സമയത്ത് എത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ കണ്ടക്ടര്‍ കുട്ടിയെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി പോലീസുകാര്‍ക്ക് വിവരം അറിയിച്ചു. അതേസമയം മാതാപിതാക്കളും സ്ഥലത്തെത്തി. “ഒരു സഹോദരന്റെ കരുതലായിരുന്നു അത്” – ഡോ. ആശ എഴുതുന്നു.യാത്രയ്ക്കിടെ മറ്റൊരു ഹൃദയസ്പര്‍ശിയായ കാഴ്ചയും കണ്ടക്ടറിലൂടെ വെളിവായി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങിയ ഒരു വയോധികയാത്രക്കാരിക്ക് വഴിമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടു. യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ കണ്ടക്ടര്‍ തന്നെ വെള്ളവും ടവലും നല്‍കി, അമ്മയെ പോലെ കരുതലോടെ സഹായിച്ചു. “ഒരു മകന്‍റെ കരുതല്‍” എന്നാണ് ഡോക്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.അടുത്ത സ്റ്റോപ്പില്‍ കയറിയ അമ്മയും മകനും ഹാഫ് ടിക്കറ്റും ഫുള്‍ ടിക്കറ്റും ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ കുട്ടിയോട് ചോദിച്ച ചോദ്യങ്ങള്‍ക്കൊപ്പം വന്നിരുന്ന കുസൃതി നിറഞ്ഞ ചിരി, യാത്രയെ മനുഷ്യസ്‌നേഹത്തോടെ നിറച്ചതായി ഡോ. ആശ കുറിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രക്കിടെ സീറ്റൊഴിഞ്ഞ് മറ്റുള്ളവര്‍ക്ക് ഇരിപ്പിടം നല്‍കി, താനോ ഫൂട്ട്ബോര്‍ഡില്‍ നിന്നുകൊണ്ട് ഡ്രൈവര്‍ക്ക് സിഗ്നല്‍ നല്‍കിയിരുന്ന കണ്ടക്ടറുടെ വിനയം, കരുതല്‍, സൗമ്യത—എല്ലാം കൂടി യാത്രക്കാരെ ആകൃഷ്ടരാക്കി.”ഇത്രേം നല്ലൊരു യാത്രാനുഭവം സമ്മാനിച്ചതിന് പേര് അറിയാത്ത ഇദ്ദേഹത്തിന് നന്ദി പറയാതെ വിടുന്നത് തെറ്റായിരിക്കും” എന്ന വരികളോടെയാണ് ഡോ. ആശയുടെ കുറിപ്പ് അവസാനിക്കുന്നത്.