ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും, മറ്റൊരു വീട്ടിൽ നിന്ന് 900 രൂപയും കവർന്നു. വീട്ടുകാർ ഉണർന്നതിനാൽ ഒരു വീട്ടിൽ മോഷണശ്രമം പരാജയപ്പെട്ടു. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണങ്ങൾ നടന്നത് എന്നാണ് വിവരം. ചങ്ങനാശ്ശേരി പാറേൽ പള്ളിക്ക് സമീപം ക്രൈസ്റ്റ് നഗർ സജ്ജീവിനി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചു പറമ്പിൽ ജോസി വർഗീസിൻ്റെ വീട്ടിലാണ് വൻ മോഷണം നടന്നത്.
ജോസിയുടെ ഭാര്യ സൗമ്യ അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ടിക്കറ്റ് എടുക്കാൻ വേണ്ടി കരുതി വെച്ചിരുന്ന രണ്ടര ലക്ഷം രൂപയും, ഒന്നര പവനിലേറെ വരുന്ന വജ്ര, സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
ഫോറൻസിക് പരിശോധന പൂർത്തിയായ ശേഷം മാത്രമേ മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരം പൂർണ്ണമായും വ്യക്തമാകൂ. അതേസമയം ഇതിന് സമീപത്തുള്ള ചൂളപ്പടി – കടമാഞ്ചിറ റൂട്ടിൽ പല വീടുകളിലും ഇന്നലെ രാത്രി മോഷണവും, മോഷണ ശ്രമവും നടന്നു. കുരിശും മൂട് സ്വദേശി ആന്റണിയുടെ വീട്ടിലെ മേശയുടെ ഡ്രോയിൽ നിന്നും 900 രൂപയോളം നഷ്ടപ്പെട്ടതായാണ്.
സമീപവാസിയായ ബൈജുവിന്റെ ഉൾപ്പെടെ പല വീടുകളിലും അകത്തു കയറുവാൻ ശ്രമം നടന്നിട്ടുണ്ട്. പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയിൽ തമിഴ്നാട് സ്വദേശി എന്ന് കരുതുന്ന മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തി ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.