പാലക്കാട് : മദ്യവില്‍പ്പന ശാലകളില്‍ വിജിലൻസിന്‍റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ രണ്ട് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. ബിവറേജസ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈമടക്ക് നല്‍കാനായി എത്തിച്ച രണ്ട് ലക്ഷത്തിലേറെ രൂപയാണ് കണ്ടെടുത്തത്. എറണാകുളത്തെ സ്വകാര്യ മദ്യ കമ്ബനി ജീവനക്കാരില്‍ നിന്നാണ് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരില്‍ വച്ച് പണം പിടികൂടിയത്.
മുണ്ടൂർ കണ്‍സ്യൂമർഫെഡ് മദ്യവില്‍പനശാല കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും 8000 രൂപയും പിടികൂടി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ അടങ്ങിയ ഡയറി മദ്യ കമ്ബനി ജീവനക്കാരില്‍ നിന്നും വിജിലൻസ് കണ്ടെടുത്തു. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിന്തുടർന്ന് പണം പിടികൂടിയത്.