ചിക്കൻ വിൽക്കാമോ..? വിലക്കുണ്ടോ ..? പക്ഷിപ്പനിക്ക് പിന്നാലെ ആശങ്കയിൽ വ്യാപാരികൾ ; എന്തുചെയ്യണമെന്നറിയാതെ പൊട്ടൽ വിപണി ; കൃത്യമായ വിശദീകരണം നൽകാതെ അധികൃതർ 

കോട്ടയം : ജില്ലയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇറച്ചി വിപണിയിൽ ആശങ്ക. ചിക്കൻ വിൽക്കാൻ ആകുമോ ? ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിളമ്പാൻ ആകുമോ ? എന്ന ആശങ്കയിലാണ് വ്യാപാരികൾ. പക്ഷിപ്പനി നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച (മേയ് 23) മുതൽ മേയ് 29 വരെ ഏഴുദിവസത്തേക്ക് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചു –  എന്നാണ് ജില്ലാ ഭരണകൂടം മാധ്യമങ്ങൾക്ക് നൽകിയ പ്രസ് റിലീസിൽ പറയുന്നത്. എന്നാൽ വിൽപ്പന നിരോധിക്കുന്നത് സംബന്ധിച്ച് ഇറച്ചി കടകളിലോ ഹോട്ടലുകളിലോ അതുപോലെതന്നെ മാധ്യമങ്ങളിലോ കൃത്യമായ വിവരങ്ങൾ ഒന്നും ജില്ലാ ഭരണകൂടം നൽകിയിട്ടില്ലെന്ന് വിമർശനമാണ് ഉയരുന്നത്. മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെനിന്നും കോട്ടയം ജില്ലയിലെ ഒരു സ്ഥലത്തും ഇറച്ചി കോഴികളെ വിതരണം ചെയ്യുന്നില്ല. ഇതിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്കിനെ ശരിവെക്കുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളിലെ വിലക്ക് എന്തിനാണെന്നാണ് ഇറച്ചി വ്യാപാരികൾ ചോദിക്കുന്നത്. കൃത്യമായ രീതിയിൽ വിശദീകരണങ്ങൾ ഒന്നുമില്ലാതെ , കോഴി വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് ഇപ്പോഴുള്ള പ്രഖ്യാപനം എന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. ഹോട്ടലിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ പോലും ഇറച്ചി ചൂടാക്കി കഴിച്ചാൽ രോഗം പടരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ചുള്ള കൃത്യമായ വിശദീകരണം ഒന്നും ഹോട്ടൽ ഉടമകൾക്ക് ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിക്കൻ വിപണി ആശങ്കയിൽ ആയിരിക്കുന്നത്. 

Advertisements

Hot Topics

Related Articles