തിരുവനന്തപുരം: സിപിഎം രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം. നക്‌സല്‍ബാരി ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎമ്മാണെന്നുമാണ് ലേഖനത്തിലെ പ്രധാന ആരോപണം. കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ചത് ഇഎംഎസ് ആണെന്നും ചിന്തയയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങളാണെന്നും നവയുഗത്തില്‍ പറയുന്നു. ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും നവയുഗത്തില്‍ വിമര്‍ശനമുണ്ട്.
ഇ രാമചന്ദ്രനാണ് ചിന്തവാരികയില്‍ സിപിഐയെ വിമര്‍ശിക്കുന്ന ലേഖനമെഴുതി പോരിന് തുടക്കം കുറിച്ചത്. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും സിപിഐ ഉപേക്ഷിക്കണം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലില്‍ അടച്ച ചരിത്രമാണ് സിപിഐക്കുള്ളത്. അവസരവാദികളാണ് സിപിഐക്കാര്‍ എന്നിങ്ങനെയായിരുന്നു ചിന്തയിലെ വിമര്‍ശനം. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി അവതരിപ്പിച്ച രേഖയില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയായി നിലകൊള്ളുമെന്ന പരാമര്‍ശത്തിന് എതിരെയായിരുന്നു ചിന്താ വാരികയിലെ ലേഖനം. ചിന്തയിലെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി നല്‍കുമെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ലേഖനത്തിന് എതിരെ സിപിഐ രംഗത്ത് എത്തിയതോടെ അത് ലേഖനമല്ലെന്നും വെറുമൊരു കത്താണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1964 ലെ പിളര്‍പ്പിന്റെ കാലം മുതല്‍ സിപിഎമ്മും സിപിഐയും നിരന്തരം പരസ്പരം കുറ്റപ്പെടുത്താറുണ്ട്. രണ്ട് പാര്‍ട്ടികളുടെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ നടക്കാനിരിക്കെയാണ് പഴയ തര്‍ക്കങ്ങള്‍ തന്നെ പൊടിതട്ടിയെടുത്ത് ഇരുകൂട്ടരും പരസ്പരം പോരടിക്കുന്നത്.