ഇ പി ഇനി പുറത്തേയ്ക്ക് ! കടുത്ത നടപടിയ്ക്ക് ഒരുങ്ങി സി പി എം 

തിരുവനന്തപുരം: സിപിഎമ്മില്‍ ഇപി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെച്ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജനെതിരെയുള്ള കർശന നടപടി ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് നടപടിക്ക് സാദ്ധ്യത തെളിയുന്നത്.

കൂടിക്കാഴ്ച പാർട്ടിയില്‍ നിന്ന് മുതിർന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച്‌ വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാർട്ടി കണക്കാക്കുന്നത്. ഇത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേർന്ന് നടത്തിയതാണോ എന്നും പരിശോധിക്കും. പുറത്തേക്കാണെന്ന് വ്യക്തമായ സ്ഥിതിക്ക് പാർട്ടി പുറത്താക്കും മുമ്ബ് ഇപി ജയരാജൻ എല്‍ഡിഎഫ്. കണ്‍വീനർ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും പാർട്ടിയില്‍ നിന്ന് നീണ്ടനാളത്തേക്ക് അവധി എടുക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വന്തം തട്ടകമായ കണ്ണൂർപോലും പൂർണമായും ഇപിയെ തള്ളിയ അവസ്ഥയിലാണിപ്പോള്‍.

വിഭാഗീയത കത്തിനിന്ന കാലത്തടക്കം പാർട്ടി നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് ചുക്കാൻ പിടിച്ച ഇ.പി.ജയരാജനെതിരായ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സമ്ബൂർണമായി പിന്തുണയ്ക്കുകയാണ് കണ്ണൂർ ഘടകവും.ഇ.പി. അടക്കം ജയരാജന്മാരുള്‍പ്പെടുന്ന നേതൃനിരയ്‌ക്ക് ‘കണ്ണൂർ ലോബി’ എന്നായിരുന്നു വിളിപ്പേര്. പിന്നീട് സ്വന്തം തട്ടകമായ കണ്ണൂരില്‍ നിന്നു തന്നെയാണ് ഇ.പി.ജയരാജനെതിരേ ആരോപണങ്ങളേറെയും ഉയർന്നത്. അന്നെല്ലാം ഇ.പിയുടെ രക്ഷകനായിരുന്ന പിണറായി വിജയനാണ് ഇപ്പോള്‍ കടുത്ത ഭാഷയില്‍ അദ്ദേഹത്തെ വിമർശിച്ചത്.

പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് എം.വി. ജയരാജൻ ഇന്നലെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് പാർട്ടി നേതൃത്വം പറയുന്നതായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം എല്ലാവശങ്ങളും നോക്കി പറഞ്ഞതാണെന്നും അതില്‍ നിന്ന് ഒരു വാചകവും മാറ്റാനില്ലെന്നുമാണ് എം.വി. ജയരാജൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

ബന്ധുനിയമന വിവാദം മുതല്‍ കണ്ണൂരിലെ നേതാക്കള്‍ ഇ.പി.ജയരാജനെ കാര്യമായി പിന്തുണച്ചിരുന്നില്ല. ആയുർവേദ റിസോർട്ടിന്റെ മറവില്‍ ഇ.പി. ജയരാജൻ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതിയില്‍ പി.ജയരാജൻ ഉന്നയിച്ചതും നേതാക്കള്‍ ശരിവച്ചതും തിരിച്ചടിയായിരുന്നു. തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണതയും സംഘടനാപരമായ അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തല്‍ രേഖയുടെ ചർച്ചയിലാണ് പി.ജയരാജൻ അന്ന് തുറന്നടിച്ചത്. പാർട്ടി അന്വേഷിച്ച ഈ ആരോപണത്തിലും നടപടി ഉണ്ടാവാതിരുന്നത് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചർച്ചയായിട്ടുണ്ട്. വ്യക്തിപൂജ വിവാദത്തില്‍ പി.ജയരാജനെതിരേ നടപടിക്ക് തിടുക്കം കാട്ടിയ പാർട്ടിക്ക് ഇ.പിയോട് മൃദു സമീപനമാണെന്ന മുറുമുറുപ്പ് പി. ജയരാജനെ പിന്തുണയ്ക്കുന്നവർക്ക് ഉണ്ടായിരുന്നു.

നടപടി കേന്ദ്ര കമ്മിറ്റിയില്‍

ബി.ജെ.പി നേതാവ് വീട്ടിലെത്തി തന്നെ കണ്ടത് പാർട്ടിയെ അറിയിക്കാത്തത് തെറ്റായി കണക്കാക്കിയുള്ള നടപടി ഇ.പി. പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ അംഗത്തിന്റെ ഘടകം അച്ചടക്കനടപടി എടുക്കണമെന്നാണ് സംഘടനാരീതി. സംസ്ഥാന കമ്മിറ്റിയും പി.ബി.യും ചർച്ചചെയ്ത് നല്‍കുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാവും കേന്ദ്ര കമ്മിറ്റി നടപടി. തത്കാലം മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ട എന്നാണ് ഇ.പി.യുടെ നിലപാട്.

Hot Topics

Related Articles