ചെന്നൈ: ഐപിഎല്ലില്‍ തുടർ തോല്‍വികള്‍ക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ലേല തന്ത്രങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. അണ്‍ക്യാപ്പ്ഡ് താരങ്ങളായ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവർക്കായി ചെന്നൈ വൻ തുക മുടക്കിയതിനെതിരെ ആണ് ബദരീനാഥ് തുറന്നടിച്ചത്. ലേലത്തില്‍ ആരാധകരെ ഞെട്ടിച്ച് പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയെയും 14.2 കോടി രൂപ വീതം നല്‍കിയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. എന്നാല്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും പരാജയപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്.ഇതിന് പിന്നാലെയാണ് തന്റെ യുട്യൂബ് ചാനലില്‍ താരലേലത്തിലെ സിഎസ്കെയുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ബദരീനാഥ് രംഗത്തെത്തിയത്.
ഈ രണ്ട് താരങ്ങളെ ലേലത്തില്‍ ടീമിലെടുക്കാൻ സിഎസ്കെയ്ക്ക് ആരാണ് ഉപദേശം നല്‍കിയതെന്ന് എനിക്കറിയില്ല. ഇവർ റണ്‍സ് കണ്ടെത്തുകയാണെങ്കില്‍ തന്നെ അതൊരു ഭാഗ്യം മാത്രമായിരിക്കും. ഇവരുടെ ബാറ്റിംഗ് ശൈലിയില്‍ എനിക്ക് വിശ്വാസമില്ല. ഇവർക്ക് നല്കിയ തുക വളരെയധികം കൂടിപ്പോയെന്നും ബദരീനാഥ് പറഞ്ഞു. അർഷ്ദീപ് സിംഗിനെയും ബാർട്ട്ലെറ്റിനെയും പോലുള്ള ബൗളർമാരുടെ വേഗത നേരിടാൻ ഈ താരങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും ബദരീനാഥ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രശാന്ത് വീർ ബാറ്റ് ഉയർത്തുന്നതിന് മുൻപേ പന്ത് കടന്നുപോകുകയാണ്. ഇത്തരമൊരു നിലവാരമുള്ള ബൗളിംഗ് അവർ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടാകില്ല. 14 കോടിയിലധികം രൂപ നല്കി ഇവരെയെടുത്തത് സിഎസ്കെ കാണിച്ച വലിയ അബദ്ധമാണ്. ഇതൊരു വലിയ ചൂതാട്ടമായിരുന്നു, അത് ഇപ്പോള്‍ പാളിയിരിക്കുകയാണെന്നും ബദരീനാഥ് കൂട്ടിചേർത്തു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ടീം വരുത്തിയ മാറ്റങ്ങളെയും ബദരീനാഥ് ചോദ്യം ചെയ്തു. ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ 43 റണ്‍സുമായി തിളങ്ങിയ ജാമി ഓവർട്ടണെ പുറത്തിരുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ബൗളിംഗ് നല്‍കാത്ത ഓള്‍റൗണ്ടർ: ഓവർട്ടണ് പകരം ടീമിലെത്തിയ പ്രശാന്ത് വീറിനെക്കൊണ്ട് ഒരു ഓവർ പോലും ബൗള്‍ ചെയ്യിക്കാത്തതിനെയും ബദരീനാഥ് പരിഹസിച്ചു. എം.എസ് ധോണി എപ്പോഴും ‘പ്രോസസ്സുകളെ’ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ ഇതെന്ത് തരം പ്രോസസ്സാണ്? പ്രശാന്ത് വീർ വന്ന് 20 പന്തില്‍ 50 റണ്‍സ് അടിച്ച് കളി ജയിപ്പിക്കുമെന്ന് ടീം കരുതുന്നുണ്ടോ.
ലേലത്തില്‍ പിഴച്ചെങ്കിലും ലഭ്യമായ താരങ്ങളെ വെച്ച് ശരിയായ തന്ത്രങ്ങള്‍ മെനയാൻ ചെന്നൈ തയ്യാറാകണമെന്നും ബദരീനാഥ് നിർദ്ദേശിച്ചു. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന ചെന്നൈ, ഈ സീസണിലും ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

