കലിഫോര്‍ണിയ:അമേരിക്കയിലെ കലിഫോര്‍ണിയയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ ചോദ്യം ചെയ്തതിന് ഇന്ത്യക്കാരനായ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ 26 കാരനായ കപില്‍ ആണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരം ജോലിസ്ഥലത്തിനടുത്തുള്ള റോഡിന് സമീപത്തായിരുന്നു സംഭവം. കലിഫോര്‍ണിയയിലെ ഒരു കടയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്ന കപില്‍, തന്റെ കടയ്ക്ക് സമീപം ഒരു യുഎസ് പൗരന്‍ മൂത്രമൊഴിക്കുന്നത് കണ്ടു പ്രതിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ തോക്ക് പുറത്തെടുത്ത് കപിലിനെ വെടിവെച്ചു.
രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ കപിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുഎസില്‍ രണ്ട് ദിവസത്തെ അവധിയായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ചയ്ക്കാണ് നടത്തുക. മൃതദേഹം നാട്ടിലെത്തിക്കാന്‍ 15 ലക്ഷം രൂപ ചെലവാകുമെന്ന് കുടുംബം അറിയിച്ചു.2022 ല്‍ ഏകദേശം 45 ലക്ഷം രൂപ നല്‍കി ഏജന്റിന്റെ സഹായത്തോടെയാണ് കപില്‍ യുഎസിലെത്തിയത്. നിയമലംഘനം നടത്തിയതിനാല്‍ ഒരിക്കല്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മോചിതനായി. തുടര്‍ന്ന് അമേരിക്കയില്‍ സ്ഥിരതാമസം സ്ഥാപിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷക കുടുംബത്തിലെ ഏക മകനായ കപിലിന് രണ്ട് സഹോദരിമാരും മാതാപിതാക്കളുമുണ്ട്. യുഎസില്‍ താമസിക്കുന്ന ഒരു ബന്ധുവാണ് കുടുംബത്തെ മരണവാര്‍ത്ത അറിയിച്ചത്.അതേസമയം, കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ നടുറോഡില്‍ വച്ച് ആയുധവുമായി ‘ഗട്‌ക’ അഭ്യാസം നടത്തിയ സിഖ് യുവാവിനെ പോലീസിന്‍റെ വെടിയേറ്റ് മരണം സംഭവിച്ചിരുന്നു.